“ഡോക്ടർമാർക്ക് നൽകുന്ന പുരസ്കാരം ദൈവത്തിനുള്ള നിവേദ്യം പോലെയാണ്, ദൈവത്തോടേറ്റവും അടുത്തായി നിൽക്കുന്നവരാണ് അവർ”; മമ്മൂട്ടി

','

' ); } ?>

തന്റെ അസുഖകാലത്തെക്കുറിച്ചും തനിക്ക് ലഭിച്ച മികച്ച ചികിത്സയെക്കുറിച്ചും മനസ്സ് തുറന്ന് നടൻ മമ്മൂട്ടി. ഡോക്ടർമാർ ദൈവത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നവരാണെന്ന് മമ്മൂട്ടി പറഞ്ഞു. ചികിത്സാ സമയത്ത് ഒരു ഡോക്ടറും തന്നോട് നെഗറ്റീവായി ഒന്നും സംസാരിച്ചിട്ടില്ലെന്നും, രോഗത്തിന്റെ തീവ്രത പറഞ്ഞ് തന്നെ ഭയപ്പെടുത്താനും അവർ ശ്രമിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. കൈരളി ഡോക്ടേഴ്സ് അവാർഡ് വേദിയിൽ സംസാരിക്കവേയാണ് തന്റെ മുൻകാല ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ശുശ്രൂഷിച്ച ഡോക്ടർമാരുടെ കരുതലിനെക്കുറിച്ചും താരം ഓർത്തെടുത്തത്.

”ഞാന്‍ കുറേക്കാലത്തേക്ക് രോഗിയായിരുന്നു. ഇപ്പോള്‍ രോഗമുക്തനാണെന്നാണ് വിശ്വാസം. ആ സമയത്ത് ഡോക്ടര്‍മാരും നഴ്‌സുമാരുമൊക്കെ എന്നെ ശുശ്രൂഷിച്ചതാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്. അത് ഞാനൊരു പ്രമുഖന്‍ ആയതു കൊണ്ട് മാത്രമല്ല. രോഗത്തിന്റെ വലിപ്പം ഒന്നും അവര്‍ എന്നോട് പറഞ്ഞിരുന്നില്ല. അത്ര വലിപ്പമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസിലാക്കുന്നതും.

പക്ഷെ അത്ര നല്ലതല്ലാത്ത രോഗം ശരീരത്തിലുണ്ടാകുമ്പോള്‍ നമുക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ട്. അത് ആദ്യകാലത്ത് ഉണ്ടാകും.പിന്നെ നമ്മള്‍ അത് ഉള്‍ക്കൊള്ളും. ഒരു ഡോക്ടറും എന്നോട് നെഗറ്റീവായിട്ട് ഒരു വാക്കും പറഞ്ഞിട്ടില്ല. കേള്‍ക്കുമ്പോള്‍ പേരു കൊണ്ട് പേടിപ്പിക്കുന്നതാണെങ്കിലും അവര്‍ എന്നെ അവര്‍ ഒന്നും പറഞ്ഞ് പേടിപ്പിച്ചിട്ടില്ല. ഞാനൊരു രോഗിയെന്ന നിലയില്‍ പറയുകയാണ്.” മമ്മൂട്ടി പറഞ്ഞു.

”ഡോക്ടര്‍മാര്‍ ദൈവത്തിന് ഏറ്റവും അടുത്തു നില്‍ക്കുന്നവരാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. രോഗത്തിന്റെ അവസാന ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ പോലും പ്രാര്‍ത്ഥിക്കാന്‍ പറയുമ്പോള്‍ ഡോക്ടര്‍ക്ക് ശേഷമാണ് നമ്മള്‍ ദൈവത്തെ പ്രതിഷ്ഠിക്കുന്നത്. അതുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന പുര്‌സകാരം ഒരു അവാര്‍ഡായല്ല, മറിച്ച് ഡോക്ടര്‍മാരെ കാണപ്പെടുന്ന ദൈവങ്ങളായി കണക്കാക്കി അവര്‍ക്ക് നല്‍കുന്ന നിവേദ്യമോ പ്രാര്‍ത്ഥനയോ ഒക്കെ ആയിട്ടാണ് അതിനെ കാണേണ്ടത്.” മമ്മൂട്ടി കൂട്ടിച്ചേർത്തു.