
വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിൽ വരുന്ന വിമർശനങ്ങൾ കാരണം കുറച്ചുകാലമായി ഫോട്ടോഷൂട്ടുകള്‍ പോസ്റ്റ് ചെയ്യാറില്ലായിരുന്നുവെന്ന് നടി സാനിയ അയ്യപ്പൻ. ആളുകളുടെ നെഗറ്റീവ് കമന്റ്സ് മെന്റൽ ഹെൽത്തിനെ ബാധിക്കാൻ തുടങ്ങിയെന്നും, അങ്ങനെയുള്ള തുണിയിട്ടതിന് അവള്‍ക്ക് അത് തന്നെ വേണം എന്ന് ചിന്തിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റിലുള്ളതെന്നും സാനിയ പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
”വസ്ത്രധാരണത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പഴി കേട്ടതും ഞാനാണ്. ആളുകള്‍ മാറിയിട്ടുണ്ടെന്നതില്‍ സന്തോഷം. ഭയങ്കരമായി മാറ്റം വന്നിട്ടുണ്ടെങ്കിലും ചിലരിപ്പോഴുമുണ്ട്. എന്റെ ഇന്‍സ്റ്റഗ്രാമിന്റെ കമന്റില്‍ ഇപ്പോഴും വരാറുണ്ട്. സാരിയുടുത്താല്‍ കമന്റ് ചെയ്യുക അമ്മച്ചിയ്ക്ക് പ്രായമായി എന്നാകും. ഞാന്‍ ട്രാവല്‍ ചെയ്യുമ്പോള്‍ ബീച്ചിലിരിക്കുമ്പോള്‍ ബിക്കിനിയാണ് ധരിക്കുക. അതിന്റെ ചിത്രമാണ് ഞാന്‍ പങ്കുവെക്കുന്നത്. അതിനെ സിനിമയില്‍ റോള്‍ കിട്ടാന്‍ വേണ്ടി പാവം കഷ്ടപ്പെടുന്നുവെന്ന് പറയും. എനിക്ക് മനസിലാകുന്നില്ല, ബിക്കിനിയിട്ടാല്‍ എങ്ങനെ വേഷം കിട്ടുമെന്ന്. എന്ത് ചെയ്താലും നെഗറ്റീവാണ് പാതി ആള്‍ക്കാര്‍ക്ക് പറയാനുള്ളത്.” സാനിയ പറഞ്ഞു.
”ഞാന്‍ പഴയത് പോലെ ഫോട്ടോഷൂട്ടുകള്‍ ചെയ്ത് ഇടാറില്ല. കാരണം എന്റെ മെന്റല്‍ ഹെല്‍ത്തിനെ അത് ബാധിക്കാന്‍ തുടങ്ങി. എന്നെ നെഗറ്റീവ് ആളാക്കി. കോഴിക്കോട് പ്രശ്നമുണ്ടായപ്പോള്‍ ഞാന്‍ പ്രതികരിച്ചു. അതിന് വന്ന കമന്റ് അങ്ങനെയുള്ള തുണിയിട്ടതിന് അവള്‍ക്ക് അത് തന്നെ വേണം എന്നായിരുന്നു. എങ്ങനെയാണ് ആളുകള്‍ക്ക് അങ്ങനെ ചിന്തിക്കാന്‍ സാധിക്കുന്നത്. കുറച്ചുനാളായി ഞാന്‍ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.” സാനിയ കൂട്ടിച്ചേർത്തു.