
നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഉണ്ണി മുകുന്ദനാണെന്ന് സംശയമുണ്ടെന്ന് സംവിധായകൻ വിഷ്‌ണു ശശി ശങ്കർ. ‘മാളികപ്പുറം’ ഉണ്ണി മുകുന്ദനാണ് സംവിധാനംചെയ്‌തത് എന്ന വാർത്ത കണ്ട് താൻ ഞെട്ടിയെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും പറഞ്ഞു. വിവാദങ്ങളിൽ മറുപടി പറയാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇരുവരും.
‘ഉറപ്പിച്ച് പറയുന്നില്ല. പക്ഷേ, പിന്നിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന സംശയം നിലനിൽക്കുന്നുണ്ട്’, എന്നായിരുന്നു വിവാദങ്ങൾക്ക് പിന്നിൽ ഉണ്ണി മുകുന്ദനാണോ എന്ന ചോദ്യത്തിന് വിഷ്‌ണുവിൻ്റെ മറുപടി. ‘മാളികപ്പുറം’ ഉണ്ണി മുകുന്ദനാണ് സംവിധാനംചെയ്‌തത് എന്ന വാർത്ത കണ്ട് താൻ ഞെട്ടിയെന്ന് ഇരുചിത്രങ്ങളുടേയും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ഇതേ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. ‘ഉണ്ണി മുകുന്ദൻ്റെ വിജയിച്ച ചിത്രങ്ങൾ ഒക്കെയും അദ്ദേഹം സംവിധാനംചെയ്യുകയും പരാജയപ്പെട്ട ചിത്രങ്ങൾ വേറെ സംവിധായകനാവുകയും ചെയ്യുന്ന ട്രെൻഡ് എങ്ങനെ വന്നുവെന്ന് അറിയില്ല’, മുരളി കുന്നുംപുറത്തിൻ്റെ ആരോപണങ്ങളോട് പ്രതികരിക്കവെ അഭിലാഷ് പറഞ്ഞു. ഇറങ്ങിയ സമയംമുതൽ താനാണ് ചിത്രം സംവിധാനംചെയ്‌തതെന്ന് ഉണ്ണി മുകുന്ദൻ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞു നടന്നിരുന്നുവെന്നും അഭിലാഷ് പിള്ള പറഞ്ഞു.
‘മാളികപ്പുറം’ എന്ന ചിത്രം സംവിധാനം ചെയ്‌തത്, വിഷ്ണു അല്ല, നായകനായ ഉണ്ണി മുകുന്ദൻ ആണെന്ന് തനിക്ക് പിന്നീട് മനസിലായെന്ന് ‘സുമതി വളവ്’ നിർമാതാവ് മുരളി കുന്നുംപുറത്ത് അവകാശപ്പെട്ടിരുന്നു.
‘സുമതി വളവ്’ എന്ന സിനിമ കാരണം തനിക്ക് ഏഴുകോടിയോളം നഷ്ടമുണ്ടായെന്ന് മുരളി കുന്നുംപുറത്ത് വെളിപ്പെടുത്തിയിരുന്നു. ‘സുമതി വളവ്’ സംവിധായകൻ വിഷ്‌ണു ശശി ശങ്കർ, തിരക്കഥാ കൃത്ത് അഭിലാഷ് പിള്ള, ‘നദികളിൽ സുന്ദരി യമുന’ സംവിധായകർ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ എന്നിവർക്കെതിരേ പേരെടുത്ത് മുരളി ആരോപണം ഉന്നയിച്ചിരുന്നു. മുരളിയെ പിന്തുണച്ച് നിർമാതാവ് വേണു കുന്നപ്പിള്ളിയും രംഗത്തെത്തിയിരുന്നു.