“സമ്പത്തും പ്രശസ്തിയും നേടിയതിന് ശേഷം രാഷ്ട്രീയം ലക്ഷ്യമിടുന്ന ഒരു മാസ് ഹീറോയുടെ കഥയാണിത്”; ‘ടിഎൻ 2026’ വിമർശനങ്ങൾ തള്ളി നടൻ

','

' ); } ?>

വിജയ്‌യുടെ രാഷ്ട്രീയപ്രവേശത്തിന്റെ സ്പൂഫ് ആണ് ടിഎൻ 2026 (തങ്ക നച്ചത്തിരം) എന്ന സിനിമയെന്ന പരാമർശങ്ങളിൽ പ്രതികരിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ആരെയും ആക്രമിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചല്ല തങ്ങൾ സിനിമ ഒരുക്കിയിരിക്കുന്നതെന്ന് നടനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ തമ്പി രാമയ്യ പറഞ്ഞു. രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കഥ എഴുതിയതെന്നും എന്നാൽ ഏതെങ്കിലും വ്യക്തിയെയോ ഗ്രൂപ്പിനെയോ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളുമായി നടത്തിയ കൂടി കാഴ്ചയിലാണ് കാര്യങ്ങൾ വ്യക്തമാക്കിയത്.

“ഇതൊരു സ്പൂഫ് സിനിമയല്ല. സമ്പത്തും പ്രശസ്തിയും നേടിയതിന് ശേഷം രാഷ്ട്രീയം ലക്ഷ്യമിടുന്ന ഒരു മാസ് ഹീറോയുടെ കഥയാണ് സിനിമ പറയുന്നത്.രാഷ്ട്രീയ വിമർശനത്തേക്കാൾ കോമഡിയ്ക്കും എന്റർടെയ്ൻമെന്റിനുമാണ് ചിത്രം പ്രാധാന്യം നൽകുന്നത്. ആളുകൾക്ക് ഇതിൽ ഒരുപാട് ചിരിക്കാനുണ്ടാകും. സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടല്ല ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.” തമ്പി രാമയ്യ വ്യക്തമാക്കി.

“ടിഎൻ 2026 ന്റെ കഥ ഒരു വർഷം മുൻപ് എഴുതിയതാണ്. രണ്ട് മാസം മുൻപാണ് ഞങ്ങൾ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയത്. സമീപകാലത്തെ ചില രാഷ്ട്രീയ സംഭവങ്ങളുമായി സിനിമയിലെ ചില സീനുകൾക്ക് സാമ്യം തോന്നും. പക്ഷേ അത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ്. ഒറ്റ രാത്രി കൊണ്ട് രാഷ്ട്രീയത്തിൽ പ്രവേശിച്ച ആളല്ല ദളപതി വിജയ്.

ഞാൻ വിജയ്ക്കൊപ്പം മൂന്ന് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലെ പലരും അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഡിഎംകെ, എഐഎഡിഎംകെ, എൻ‌ടി‌കെ, ടിവികെ തുടങ്ങിയ എല്ലാ പാർ‌ട്ടികളിലും എനിക്ക് സുഹൃത്തുക്കളുണ്ട്. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു ചെറിയ രംഗം പോലും സിനിമയിലില്ല”. തമ്പി രാമയ്യ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്. ദളപതി വിജയ്‌യുടെ രാഷ്ട്രീയപ്രവേശത്തിന്റെ സ്പൂഫ് ആണിതെന്നാണ് ടീസർ പുറത്തുവന്നതിന് പിന്നാലെ സിനിമാ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. വിജയ്‌യുടെ ഐക്കണിക് മാനറിസങ്ങൾ ഉൾപ്പെടെ ചിത്രത്തിലെ നായകൻ ​നാട്ടി കാണിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശമാണ് സിനിമ സംസാരിക്കുന്നത് എന്ന രീതിയിൽ വിവാദങ്ങളുയർന്നത്. വിജയ്‌യുടെ ലുക്ക്, ടിവികെ യുടെ കൊടിയുടെ നിറം, വിജയ്‌യുടെ ‍‍ഡയലോ​ഗ് തുടങ്ങിയവയെല്ലാം പുറത്തുവന്ന ടീസറിലുണ്ടെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.