
മമ്മൂട്ടിയുടെ വയനാട് ടൗൺഷിപ്പ് സന്ദർശനത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാർ. മമ്മൂട്ടി പറയുന്നതിനെ സീരിയസ് ആയി എടുക്കേണ്ടതില്ലെന്നും അദ്ദേഹം അത് ദുഷ്ട ലക്ഷ്യത്തോടെ പറയുന്നതല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. കൂടാതെ ഒരാളുടെ വായിൽ നിന്നും ഒരു മിസ്റ്റേക്ക് വീണാൽ അദ്ദേഹത്തെ അതിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഓരോരുത്തർക്കും ഓരോ നേച്ചർ അല്ലേ?. അദ്ദേഹത്തിന്റെ നേച്ചർ അനുസരിച്ച് അദ്ദേഹം പറഞ്ഞു. അതൊരു തെറ്റിദ്ധാരണ പരത്തി. അതൊന്നും സാരമില്ല. പോട്ടേ… അദ്ദേഹം ഇത്രയും വലിയൊരു മനുഷ്യനല്ലേ? മലയാള സിനിമയ്ക്ക് എത്ര വലിയ സംഭാവനകൾ നൽകിയാളാണ്. ഒരാളുടെ വായിൽ നിന്നും ഒരു മിസ്റ്റേക്ക് വീണാൽ അദ്ദേഹത്തെ അതിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. പ്രായമുള്ള ആളാണ്. അദ്ദേഹം മുതിർന്ന ആളാണ്. അദ്ദേഹം അത് പറഞ്ഞു. അതിൽ തെറ്റുണ്ടോ ശരിയുണ്ടോയെന്ന് വ്യാഖ്യാനിക്കാൻ ഞാൻ ആളല്ല.’
‘അദ്ദേഹം കേരളത്തിന് ഒരുപാട് സംഭാവനകൾ നൽകിയ അഭിമാനകരമായ ഒരു വ്യക്തിയാണ്. ആ വ്യക്തിയെ കുറിച്ച് അനാവശ്യമായ ചർച്ചകൾ പാടില്ല. അതൊക്കെ അങ്ങ് വിട്ടേക്കുക. അതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ജില്ല സെക്രട്ടറിക്കും ഒന്നും സംഭവിക്കില്ല, അദ്ദേഹത്തിനും ഒന്നും സംഭവിക്കില്ല. ജില്ല സെക്രട്ടറി ജില്ല സെക്രട്ടറി അല്ലാതെ ആവുന്നില്ല. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ അദ്ദേഹത്തെ ഇഷ്ടപ്പെടും. മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവർ മമ്മൂട്ടിയേയും ഇഷ്ടപ്പെടും. മമ്മൂക്കയുടെ സ്വഭാവം ഇങ്ങനൊക്കെ തന്നെയാണ്.’ ഗണേഷ് കുമാർ പറഞ്ഞു.
‘നമ്മളൊക്കെ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ട് എനിക്കൊരു പ്രശ്നമായി തോന്നിയില്ല. പുള്ളി മുഖത്ത് നോക്കി ഇതുപോലെ ഓരോ കാര്യങ്ങൾ ഇങ്ങനെ പറയും. അത് അത്ര സീരയസായി എടുക്കേണ്ടതില്ല. ദുഷ്ട ലക്ഷ്യത്തോടെ പറയുന്നതല്ല. വെറുതെ അങ്ങ് പറയുന്നതാണ്. കടുംപിടുത്തക്കാരനാണ് മമ്മൂക്ക എന്നൊക്കെ പറയുമെങ്കിലും അങ്ങോട്ട് പേടിപ്പിച്ചാൽ പേടിയാണ്. പാവമാണ്. നമ്മൾ വിചാരിക്കുന്നയാളല്ല. ഇങ്ങോട്ട് വിരട്ടുകയൊക്കെ ചെയ്യുമെങ്കിലും അങ്ങോട്ട് ആരെങ്കിലും വിരട്ടിയാൽ പുള്ളി പേടിച്ച് പോകും.’
കുമാ’ദുഷ്ടനൊന്നുമല്ല പാവമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ നിസാരമായി വിടണം. അല്ലാതെ അധിക്ഷേപിക്കേണ്ടതില്ല. ആ വിഷയം സംസാരിക്കേണ്ടതില്ല, ചർച്ച ചെയ്യേണ്ടതില്ല… വിട്ടേക്കുക. അദ്ദേഹം ഒരു വല്യേട്ടനാണ്. സിനിമയിൽ കാണുന്ന വല്യേട്ടൻ മാത്രമല്ല. പൊതുവിൽ ഒരു വല്യേട്ടനാണ്. എല്ലാവരേയും പുള്ളി അങ്ങനെയങ്ങ് വിരട്ടും.’ ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
വയനാട് ടൌണ്ഷിപ്പിൽ മമ്മൂട്ടി സന്ദർശിച്ചതിനിടെ സി പി എം ജില്ലാസെക്രട്ടറിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ വലിയ വിവാദമാണ് ഉയർന്നത്. ദുരന്തസമയത്ത് കയ്മെയ് മറന്ന് അവിടുത്തെ ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട ജില്ലാ സെക്രട്ടറി ഷഫീഖിനെ മാധ്യമങ്ങൾക്ക് മുൻപിൽ വെച്ച് മമ്മൂട്ടി പരസ്യമായി അപമാനിക്കുകയായിരുന്നുവെന്നാണ് വിമർശനം ഉയർന്നത്.
തനിക്കൊപ്പം നടന്നാൽ താൻ സി പി എമ്മിൻ്റെ ഭാഗമായി എത്തിയതാണെന്ന് ആളുകൾ തെറ്റിധരിക്കുമെന്നായിരുന്നു മമ്മൂട്ടി ഷഫീഖിനോട് പറഞ്ഞത്. ഇത് മാധ്യമങ്ങൾ വാർത്തയാക്കിയതോടെ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണവും കടുത്തു.