
വലിയ ബഹുമതികളൊന്നും തന്റെ തോളിലും മനസ്സിലും കൊണ്ട് നടക്കാറില്ലെന്ന് നടൻ മമ്മൂട്ടി. രാജ്യത്തിന്റെ ബഹുമതി പ്രേക്ഷകർക്ക് അവകാശപ്പെട്ടതാണെന്നും, ആ ചോദ്യം ചെയ്യപ്പെടാനാകാത്ത അവകാശത്തിലാണ് തന്റെ സന്തോഷമെന്നും മമ്മൂട്ടി പറഞ്ഞു. കൂടാതെ സുനിത വില്യംസിനെ കണ്ടാല്‍ ചോദിക്കാന്‍ രണ്ട് ചോദ്യങ്ങള്‍ താൻ സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. കൈരളി ടിവിയുടെ ജ്വാല പുരസ്കാര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഞാനൊരു എക്സ് പത്മശ്രീയാണ്. ഉണ്ടായിരുന്നൊരു പത്മശ്രീ പോയി. ഇപ്പോള്‍ പദ്മഭൂഷണ്‍ ആണെന്ന് പറയുന്നു. നിങ്ങള്‍ വിചാരിക്കുന്നത് പോലെ ബസില്‍ ഫ്രീ ടിക്കറ്റു പോലുള്ള പ്രിവിലേജുകളൊന്നുമില്ല. നിങ്ങളുടെയൊക്കെ മനസിലുള്ള പ്രിവിലേജിന് അപ്പുറത്തേക്ക് പദവികള്‍ക്ക് ഒരു പ്രിവിലേജുമില്ല. നിങ്ങള്‍ക്കൊക്കെ സന്തോഷിക്കാം, ഞങ്ങളുടെ മമ്മൂട്ടിയ്ക്ക് അതുണ്ട്, ഇതുണ്ട് എന്ന്. എനിക്ക് അത് തന്നെ ധാരാളം. അങ്ങനെ മുന്‍ പത്മശ്രീയും ഇപ്പോള്‍ പദ്മഭൂഷനുമായ വെറും മമ്മൂട്ടിയാണ് ഞാന്‍. വലിയ ബഹുമതികളൊന്നും ഞാന്‍ എന്റെ തോളിലും മനസിലും കൊണ്ടു നടക്കാറില്ല.” മമ്മൂട്ടി പറഞ്ഞു.
”രാജ്യം ആദരിക്കുമ്പോള്‍ അത് സന്തോഷത്തോടെ സ്വീകരിക്കേണ്ടത് എന്റെ കടമയാണ്. ഞാനത് ആദരവോട് സ്വീകരിക്കുന്നു. അതിന്റെ പൂര്‍ണമായ അവകാശം നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ആ ചോദ്യം ചെയ്യപ്പെടാനാകാത്ത അവകാശത്തിലാണ് എന്റെ സന്തോഷം കൂടുന്നത്. അഞ്ച് വര്‍ഷം മുമ്പ് ബ്രിട്ടാസ് ഫ്രണ്ട്ലൈന് മാഗസിനില്‍ എഴുതി, മമ്മൂട്ടിയ്ക്ക് ഇതുവരെ പദ്മഭൂഷണ്‍ കൊടുക്കുകയോ അപ്ഗ്രേഡേഷന് ഉണ്ടാവുകയോ ചെയ്തില്ലെന്ന്. അഞ്ച് കൊല്ലം കഴിഞ്ഞാണ് അവര്‍ ആ മാസിക വായിച്ചതെന്നാണ് എന്റെ സുഹൃത്ത് പറയുന്നത്. വൈകിയത് പത്മശ്രീ കൊണ്ടു വരുന്ന ട്രെയിന്‍ വൈകിയതിനാലാണെന്നാണ്. വൈകിയതിന് അങ്ങനെ പല കാരണങ്ങള്‍. അങ്ങനെ ഒന്നും ഒരിക്കലും വൈകാറില്ല. നമ്മളാണ് വൈകുന്നത്. സൂര്യന് ഉദിക്കുന്നതും രാത്രി വരുന്നതും ചന്ദ്രനുദിക്കുന്നതുമൊക്കെ കൃത്യ സമയത്തു തന്നെയാണ്. സുനിത വില്യംസിനെ കണ്ടാല്‍ ചോദിക്കാന്‍ രണ്ട് ചോദ്യങ്ങള്‍ ഞാന്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു. അവിടെ സമയം ഇല്ലാത്തിനാല്‍ സമയം പോകാന്‍ എന്ത് ചെയ്യും? എന്ത് ഉത്തരം പറഞ്ഞുവെന്ന് എന്നോട് പറഞ്ഞില്ല. അവിടെ ഭാരം ഇല്ലത്രേ. എന്നെപ്പോലുള്ളവര്‍ അവിടെ ചെന്നാല്‍ ചുറ്റിപ്പോകും. നമ്മുടെ തലക്കനം എന്ത് ചെയ്യും. അങ്ങനെ ഒന്ന് രണ്ട് തമാശകള്‍.” മമ്മൂട്ടി കൂട്ടിച്ചേർത്തു.