
താരപരിവേഷമുള്ള അധികം പേരും കളങ്കാവലിലെ മമ്മൂട്ടിയുടെ വേഷം തിരഞ്ഞെടുക്കാൻ ധൈര്യം കാണിക്കില്ലെന്ന് തുറന്നു പറഞ്ഞ് നടൻ ധ്രുവ് വിക്രം. മമ്മൂട്ടിയെ പോലുള്ള സൂപ്പർ താരങ്ങൾ ഇത്തരം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ശ്രദ്ധേയമാണെന്നും, ആ കഥാപാത്രത്തെ സിനിമയിലുടനീളം മമ്മൂട്ടി ഒറ്റയ്ക്കാണ് കൊണ്ട് നടന്നതെന്നും ധ്രുവ് കൂട്ടിച്ചേർത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ നടത്തിയ ആക്ടേഴ്സ് റൗണ്ട് ടേബിളിലാണ് ധ്രുവ് ഈകാര്യങ്ങൾ തുറന്നു പറഞ്ഞത്.
“ഞാന്‍ ഈയിടെ തിയറ്ററില്‍ കണ്ട ചിത്രം മമ്മൂട്ടി സാറിന്‍റെ കളങ്കാവല്‍ ആണ്. ഗംഭീരമായിരുന്നു അത്. സ്വന്തം തോളില്‍ ആ ചിത്രം മുഴുവന്‍ അദ്ദേഹം ക്യാരി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നിലയിലുള്ള ഒരു സൂപ്പര്‍താരം ഇത്തരം കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ സന്നദ്ധത കാട്ടുന്നത് ശ്രദ്ധേയമാണ്. ആ നിലയില്‍ താരപരിവേഷമുള്ള അധികം പേര്‍ അതിന് തയ്യാറാവില്ല. അത്തരം തീരുമാനങ്ങള്‍ അദ്ദേഹം എടുക്കുന്നതും അതുമായി മുന്നോട്ട് പോകുന്നതും കാണുന്നത് ഏറെ താല്‍പര്യജനകമാണ്.” ധ്രുവ് വിക്രം പറഞ്ഞു.
സിനിമകളുടെ വേറിട്ട തെരഞ്ഞെടുപ്പുകള്‍ കൊണ്ടും പ്രകടനം കൊണ്ടും സമീപകാലത്ത് മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും മമ്മൂട്ടി ചര്‍ച്ചയായിട്ടുണ്ട്. കാതലും, നന്‍പകല്‍ നേരത്ത് മയക്കവുമൊക്കെ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങളാണ്. പ്രത്യേകിച്ചും മറുഭാഷാ അഭിനേതാക്കള്‍ക്കിടയിലും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലും. ഇപുതിയ കഥകളുമായി മമ്മൂട്ടിയെ സമീപിക്കാന്‍ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത് എന്താണെന്ന ചോദ്യത്തിന് തന്നെ മനസില്‍ കണ്ട് എഴുതിയ കഥകളുമായി സമീപിക്കേണ്ടതില്ല എന്ന് മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കളങ്കാവല്‍ സംവിധായകന്‍ മമ്മൂട്ടിയെ ആദ്യം സമീപിച്ചത് നായക വേഷത്തില്‍ അഭിനയിക്കാനാണെന്നും എന്നാല്‍ മമ്മൂട്ടിയാണ് വില്ലന്‍ വേഷം താന്‍ ചെയ്യാമെന്ന് പറഞ്ഞതെന്നും നടൻ ബേസില്‍ ഒരു ചര്‍ച്ചയില്‍ പറയുന്നുണ്ട്.