
എമ്പുരാൻ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടനും ചിത്രത്തിന്റെ സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. താൻ സിനിമ ചെയ്യുന്നത് പ്രേക്ഷകരെ ആസ്വദിപ്പിക്കാൻ വേണ്ടിയാണെന്നും അല്ലാതെ രാഷ്ട്രീയ പ്രസ്താവന നടത്താനല്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. കൂടാതെ ചിത്രത്തിന്റെ തിരക്കഥ നായകനും നിർമാതാവിനും അറിയാമായിരുന്നുവെന്നും, താൻ മനഃപൂർവം ഒരു പ്രത്യേക ഉദ്ദേശത്തോടുകൂടി സിനിമ ചെയ്തതല്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ഞാൻ മനഃപൂർവം ഒരു പ്രത്യേക ഉദ്ദേശത്തോടുകൂടി സിനിമ ചെയ്തതല്ല. അത് എനിക്ക് പൂർണ ബോധ്യമുണ്ട്. ആ സിനിമയുടെ കഥ ഞാൻ കേട്ടു, എനിക്ക് ഇഷ്ടപ്പെട്ടു. അതിൻ്റെ തിരക്കഥ നിർമാതാവിനെയും നായക നടനെയും പറഞ്ഞു കേൾപ്പിച്ചു, എല്ലാർക്കും ബോധ്യമായി, അങ്ങനെയാണ് ആ സിനിമ ചെയ്തത്. എന്നെ സംബന്ധിച്ചിടത്തോളം ആ സിനിമ പ്രേക്ഷകരെ ആസ്വദിപ്പിക്കുക എന്ന ഒരു ഉദ്ദേശമേ എനിക്കുള്ളു. അതിൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ തോൽവിയാണ്. എൻ്റെ രാഷ്ട്രീയ പ്രസ്താവന നടത്താൻ വേണ്ടി ഞാൻ ഒരിക്കലും ഒരു സിനിമ ചെയ്യില്ല.” പൃഥ്വിരാജ് പറഞ്ഞു.
“ഇന്നത്തെ കാലത്ത് അതിന് കോടികൾ മുടക്കി ഒരു സിനിമ ചെയ്യേണ്ട ആവശ്യമില്ല. അതിന് നമ്മുടെ സോഷ്യൽ മീഡിയയിൽ ഒരു സ്റ്റേറ്റ്മെൻറ് ഇട്ടാൽ മതി! ഇത്രയും വലിയൊരു സിനിമ ചെയ്യേണ്ട കാര്യമൊന്നുമില്ല. ഞാൻ എന്നോട് തന്നെ സത്യസന്ധനായിരിക്കുന്നിടത്തോളം കാലം എന്റെ ഉള്ളിൽ എനിക്ക് ആ ബോധ്യം ഉണ്ടെങ്കിൽ ഞാൻ സങ്കടപ്പെടേണ്ട കാര്യമോ ആരെയും ഭയപ്പെടേണ്ട കാര്യമോ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല.” പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
‘എമ്പുരാൻ’ വിവാദത്തിൽ നടൻ മോഹൻലാൽ നടത്തിയ ക്ഷമാപണം പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിൽ #Empuraan എന്ന ഹാഷ്ടാഗോടെ പങ്കുവെച്ചതിലും സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടായിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ എമ്പുരാൻ സിനിമയിലെ റീഎഡിറ്റഡ് വേർഷനിൽ വെട്ടിയത് 24 ഭാഗങ്ങൾ. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ പൂർണമായും നീക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന രംഗം നീക്കി. വില്ലൻ്റെ പേരുമാറ്റി, നന്ദി കാർഡിൽനിന്ന് സുരേഷ് ഗോപിയുടെ പേര് നീക്കി. നേരത്തെ 17 ഇടത്ത് മാറ്റം വരുത്തുമെന്നായിരുന്നു വിവരം. എന്നാൽ 24 ഇടത്ത് മാറ്റം വരുത്തിയതായി രേഖകളിൽ വ്യക്തമാക്കുന്നു. സംഘപരിവാർ സംഘടനകൾ വിമർശനമുന്നയിച്ച ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സീനുകളിലാണ് മാറ്റം വരുത്തിയതിലേറെയും. വില്ലൻ കഥാപാത്രത്തിൻ്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിരുന്നു.