
തനിക്കെതിരെ പുറത്തു വന്ന വീഡിയോയും ശബ്ദ സന്ദേശവും എഐ ഉപയോഗിച്ച് തന്റേത് പോലെ നിര്‍മിച്ചതാണെന്ന് വെളിപ്പെടുത്തി നടൻ അജ്മൽ അമീർ. ഒരു കെട്ടുകഥയ്‌ക്കോ എഐ എഡിറ്റഡ് ശബ്ദരേഖയ്‌ക്കോ തന്നെയോ തന്റെ കരിയറിനെയോ നശിപ്പിക്കാന്‍ കഴിയില്ലെന്നും അജ്മൽ അമീർ കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജായ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചാണ് താരത്തിന്റെ പ്രതികരണം.
“രണ്ട് മൂന്ന് ദിവസം മുമ്പേ വളരെ മോശപ്പെട്ട രീതിയില്‍ എന്റെ ഒരു വാര്‍ത്ത പുറത്തുവന്നു. എന്നെ പിന്തുണച്ച എല്ലാ സോഷ്യല്‍ മീഡിയ ആള്‍ക്കാര്‍ക്കും നന്ദിയും സ്‌നേഹവും അറിയിക്കുന്നു. ഒരു കെട്ടുകഥയ്‌ക്കോ ഒരു എഐ വോയിസ് ഇമിറ്റേറ്റിങ്ങിനോ എഡിറ്റിങ്ങിനോ ഒന്നും എന്നെയോ എന്റെ കരിയറിനെയോ നശിപ്പിക്കാന്‍ കഴിയില്ല. ഇതിലും വലിയ രണ്ട് ഇന്‍ഡസ്ട്രികളില്‍ പോയി തെളിയിച്ച് സര്‍വശക്തന്റെ മാത്രം അനുഗ്രഹം കൊണ്ട് അതിജീവിച്ച് പോകുന്ന ഒരു വ്യക്തിയാണ് ഞാന്‍. കൃത്യമായി ഒരു മാനേജര്‍ ഇല്ല, കൃത്യമായി ഒരു പിആര്‍ ടീമില്ല. കൃത്യമായ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്ല. പണ്ടെപ്പോഴോ എന്റെ ഫാന്‍സുകാര്‍ തുടങ്ങി തന്ന ഒരു സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ആണ് തുടര്‍ന്നു പോയിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇന്നുമുതല്‍ വരുന്ന എല്ലാ കണ്ടന്റുകളും എന്റെ സോഷ്യല്‍ മീഡിയും ഹാന്‍ഡില്‍ ചെയ്യുന്നത് ഞാന്‍ മാത്രമായിരിക്കും”. അജ്മൽ അമീർ പറഞ്ഞു.
“എന്നെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് ഒരുപാട് പോസ്റ്റുകള്‍ ഇട്ട സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരോട് അവര്‍ക്ക് സമൂഹത്തോടുള്ള സ്‌നേഹവും കരുതലും ഒക്കെ കണ്ട് ഒരുപാട് ബഹുമാനം തോന്നുന്നു. എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത്, ഒരുപാട് തെറിവിളികള്‍ക്കുമൊക്കെ മുകളില്‍ സാന്ത്വനിപ്പിച്ചുകൊണ്ട്, എന്നെ ആശ്വസിപ്പിച്ചുകൊണ്ടും ഒക്കെ വരുന്ന ടെക്‌സ്റ്റുകളും കോളുകളും ശബ്ദ സന്ദേശങ്ങളും തന്ന ശക്തിയാണ് ഞാന്‍ ഇന്ന് നിങ്ങളുടെ മുന്നിലിരിക്കാനുള്ള പ്രധാന കാരണം. അവര്‍ക്ക് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നതും. എന്നെ നയിക്കുന്ന ശക്തി നിങ്ങളാണ്. ഞാന്‍ ഇപ്പോള്‍ ദുബായിലാണ് ഉള്ളത്. എന്റെ കുറച്ച് പുതിയ പ്രോജക്ടുകള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്. പിന്തുണച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി”. അജ്മൽ അമീർ കൂട്ടിച്ചേർത്തു
കഴിഞ്ഞ ദിവസമാണ് അജ്മൽ ഒരു യുവതിയോട് മോശമായി സംസാരിക്കുന്ന ഓഡിയോയും, അജ്മലിന്റെ മുഖം കാണിക്കുന്ന വീഡിയോയുമടക്കം പുറത്ത് വന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിനെതിരെ രംഗത്ത് വന്നത്. സംഭവം പുറത്ത് വന്ന് രണ്ടു ദിവസത്തിനു ശേഷമാണ് നടന്റെ പ്രതികരണം. എന്റെ കാസറ്റ് എന്ന് പറയുന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അജ്മലിന്റെ കോള്‍ പുറത്തു വന്നിരുന്നത്.
കോളില്‍ തന്റെ കല്യാണം കഴിഞ്ഞതല്ലേ എന്ന് പെണ്‍കുട്ടി ചോദിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും താന്‍ അറിയേണ്ടെന്നും വരികയാണെങ്കില്‍ താമസ സൗകര്യം ഒരുക്കാമെന്നും കോളിന് മറുപടിയായി പറയുന്നുണ്ട്. ഇത്രയും കാലം ഈ നടനെ ഓർക്കാൻ “ഒരു വേനൽ പുഴയിൽ”, എന്ന ഗാനം മാത്രം മതിയായിരുന്നു ഇപ്പോഴിതും,കല്യാണം കഴിഞ്ഞ ആളുകൾ എന്തിനാണ് മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയക്കുനന്നത്. എന്നിങ്ങനെയാണ് താരത്തിനെതിരെ വരുന്ന വിമർശനങ്ങൾ. എന്നാൽ താരത്തിനെ പിന്തുണച്ചും ആളുകൾ രംഗത്ത് വരുന്നുണ്ട്, കാൾ ചെയ്ത പെണ്ണിനേയും അവളുടെ ഐഡിയും പുറത്തു വിടണമെന്നും, ഒരാളെ മാത്രം കുറ്റം പറയാൻ പാടില്ലെന്നുമൊക്കെയാണ് ചിലരുടെ കമന്റുകൾ.