
മോഹൻലാൽ ചിത്രം “മരക്കാർ അറബിക്കടലിന്റെ സിംഹം” ഒരു പരാജയ ചിത്രമല്ലെന്ന് വ്യക്തമാക്കി നിർമാതാവ് സന്തോഷ് ടി കുരുവിള. മലയാള സിനിമയിൽ ഇതിന് മുൻപ് 20 കോടിക്ക് മുകളിൽ ചിലവിൽ ഒരു പടം വന്നിട്ടില്ലെന്നും ആ സിനിമയ്ക്ക് വന്നിരിക്കുന്ന നഷ്ടം വെറും അഞ്ച് കോടിയാണെന്നും സന്തോഷ് വ്യക്തമാക്കി. ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മരക്കാർക്ക് മുന്നെ 20 കോടിക്ക് മുകളിൽ ഒരു പടം വന്നിട്ടില്ല. മരക്കാർ 89-92 കോടി രൂപ വരെ ചിലവായ പടമാണ്. ആ സിനിമയ്ക്ക് വന്നിരിക്കുന്ന നഷ്ടം വെറും അഞ്ച് കോടിയാണ് അപ്പോൾ ബഡ്ജറ്റിന്റെ അഞ്ച് ശതമാനം പോലും നഷ്ടം ഉണ്ടായിട്ടില്ല. അങ്ങനെ നോക്കിയാൽ മരയ്ക്കാർ നഷ്ടമല്ല. അത് കൊണ്ട് മരക്കാർ പരാജയ ചിത്രമാണെന്ന് പറയാൻ പറ്റില്ല”. സന്തോഷ് ടി കുരുവിള പറഞ്ഞു
“ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് മോഹൻലാൽ ആണ്. സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ ഇവരൊക്കെ പ്രിയദർശൻ ആയി ഒരു നല്ല ബന്ധമുള്ളതുകൊണ്ട് കുറച്ച് പൈസയെ വാങ്ങിയുള്ളൂ”. സന്തോഷ് ടി കുരുവിള കൂട്ടിചേർത്തു
മോഹൻലാലും പ്രിയദർശനും അവസാനമായി ഒന്നിച്ചത് “മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന സിനിമയ്ക്ക് വേണ്ടിയാണ്. 2021ൽ പുറത്തിറങ്ങിയ മരക്കാരിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. നിരവധി വിമർശനങ്ങൾ ആ സമയം മോഹൻലാലും അണിയറപ്രവർത്തകരും നേരിടേണ്ടി വന്നെങ്കിലും ചിത്രം മുടക്കുമുതൽ തിരിച്ച് പിടിച്ചിരുന്നു. ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നായിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവഹിച്ചു. സംഗീതം റോണി റാഫേല്‍.