“നല്ലൊരു ശമ്പളം പോലുമില്ലാതിരുന്ന കാലത്ത് എന്റെ കൂടെ ഉണ്ടായിരുന്നവളാണ് ആരതി”; ശിവകാർത്തികേയൻ

','

' ); } ?>

ഭാര്യ ആരതി തനിക്ക് ജീവിതത്തിൽ നൽകിയ പിന്തുണയെക്കുറിച്ച് സംസാരിച്ച് നടൻ ശിവകാർത്തികേയൻ. സിനിമയിൽ വിജയിക്കുന്നതിനുമുൻപ് ജീവിതത്തിൽ പിന്തുണച്ച ആളുകൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തോടായിരുന്നു ശിവകാർത്തികേയന്റെ മറുപടി. “ഒന്നും പ്രതീക്ഷിക്കാതെ നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത് കൂടെ വന്നവളാണെന്നും, താൻ എപ്പോഴും ആരതിയോട് കടപ്പെട്ടിരിക്കണമെന്നും” ശിവകാർത്തികേയൻ പറഞ്ഞു. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന തൻ്റെ പുതിയ ചിത്രമായ ‘മദ്രാസി’യുടെ പ്രൊമോഷണൽ ചടങ്ങിനിടെ ഹൈദരാബാദിൽ വെച്ചാണ് താരം ഇക്കാര്യം പറഞ്ഞത്.

“എൻ്റെ ഭാര്യ ആരതി, ഞാൻ സിനിമയിൽ വരുന്നതിന് മുൻപാണ് അവൾ എന്നെ വിവാഹം കഴിച്ചത്. സിനിമയിൽ കഴിവുള്ളവരെ എപ്പോഴും ആളുകൾ കണ്ടെത്തും, കാരണം അതൊരു ബിസിനസാണ്. എന്നാൽ യാതൊന്നും പ്രതീക്ഷിക്കാതെ, എനിക്ക് നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത്, അവളെ സംരക്ഷിക്കാൻ എനിക്ക് കഴിയുമെന്ന് വിശ്വസിച്ച് അവൾ എന്നോട് സമ്മതം പറഞ്ഞു. ഞാൻ എപ്പോഴും ആരതിയോട് കടപ്പെട്ടിരിക്കണം,” ശിവകാർത്തികേയൻ വ്യക്തമാക്കി.

ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് മദ്രാസി ഒരുങ്ങുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. ശിവകാര്‍ത്തികേയന്റെ 23-ാമത്തേയും. ശ്രീലക്ഷ്മി മൂവീസ് ആണ് മദ്രാസിയുടെ നിര്‍മാണം. വിദ്യുത് ജംവാൾ, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.