90 എം എല്‍ ചിത്രത്തിനെതിരെ മോറല്‍ പോലീസും പാര്‍ട്ടികളും രംഗത്ത്..

’90 എം എല്‍’ എന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിനെതിരെയും നായിക ഓവിയക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം പാര്‍ട്ടികളും മോറല്‍ പോലീസും. ചിത്രം ഇന്ത്യന്‍ സംസ്‌കാരത്തെ കളങ്കപ്പെടുത്തിയെന്ന പരാതിയുമായാണ് ഇവര്‍ രംഗത്ത് എത്തിയിരിക്കുന്നത്. നായിക ഓവിയയ്ക്കും സംവിധായിക അനിതാ ഉദീപ് എന്നിവര്‍ക്കെതിരെ നാഷണല്‍ ലീഗ് പാര്‍ട്ടി സംസ്ഥാന വിമന്‍ വിങ് മേധാവി ആരിഫ റസാക്ക് ആണ് ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്യപാനികള്‍ ഉപയോഗിക്കുന്ന പേരാണ് സിനിമയുടെ ടൈറ്റില്‍ തന്നെ. അത്തരമൊരു സിനിമ റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് എങ്ങനെ അനുവാദം നല്‍കിയെന്നും പരാതിയില്‍ ചോദിക്കുന്നു. ലൈംഗികാതിക്രമങ്ങളെ പിന്തുണയ്ക്കുന്നതിനും സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ അഭിനയിച്ചതിനെതിരായുമാണ് ഓവിയക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ചിത്രം തമിഴ് സിനിമയെ കളങ്കപ്പെടുത്തുന്നതാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും യുവതികളെയും വഴി തെറ്റിക്കുന്ന തരത്തിലുള്ള രംഗങ്ങളും സിനിമയിലുണ്ടെന്നും എന്‍എല്‍പിയുടെ വനിതാ നേതാവ് പരാതിയിലൂടെ ആരോപിക്കുന്നു. സാംസ്‌കാരിക മൂല്യങ്ങളെ പരസ്യമായി എതിര്‍ക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. അമിതമായ അശ്ലീല പദപ്രയോഗങ്ങളും ചൂടന്‍ രംഗങ്ങളും പുകവലിയും മദ്യപാനവുമെല്ലാം ഉള്‍പ്പെട്ട ചിത്രത്തിന്റെ ട്രെയിലറിന് വരെ എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ഇത്തരത്തിലുള്ളൊരു സിനിമ റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് എങ്ങനെയാണ് അനുവാദം നല്‍കിയതെന്നും പരാതിയില്‍ ഉന്നയിക്കുന്നു. എന്നാല്‍ ചിത്രത്തിന്റെ പശ്ചാത്തലം അങ്ങനെയാണെന്നും ചിത്രം കാണുന്നതിന് മുമ്പേ അതിനെക്കുറിച്ച് വിധിയെഴുതരുതെന്നുമാണ് നടി ഓവിയയുടെയും സംവിധായകയുടെയും നിലപാട്.

മലയാളിതാരം ആന്‍സന്‍ പോള്‍, മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നടന്‍ ചിമ്പുവാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തിലും ചിമ്പു എത്തുന്നുണ്ട്.