വിവാദ രംഗങ്ങള്‍ തിരുത്തി സര്‍ക്കാര്‍ വീണ്ടും തിയേറ്ററില്‍

സെന്‍സര്‍ ചെയ്ത പുതിയ പതിപ്പുമായി സര്‍ക്കാര്‍ വീണ്ടും തിയേറ്ററിലേക്ക്. വിവാദ രംഗങ്ങള്‍ തിരുത്തിയ ചിത്രമാണ് വീണ്ടും സെന്‍സര്‍ ചെയ്ത് തിയേറ്ററില്‍ എത്തിച്ചത്. ദീപാവലി റിലീസായി തിയേറ്ററിലെത്തിയ സര്‍ക്കാര്‍ ആദ്യ ദിവസം മുതലേ വിവാദങ്ങളില്‍പെട്ടിരുന്നു.ആരോപിക്കപ്പെട്ട രംഗം ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തുമാണ് ചിത്രം വെള്ളിയാഴ്ച വൈകിട്ടത്തെ ഫസ്റ്റ് ഷോകള്‍ മുതല്‍ തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ കളിച്ചത്. തമിഴ് നാട്ടിലെ ഭരണ കക്ഷിയായ എ.ഐ.എ.ഡി.എം.കെയെ നേരിട്ട് ആക്രമിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തേ പറഞ്ഞിരുന്നു. കോമളവല്ലി എന്നത് അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പേരായിരുന്നു. കൂടാതെ സംവിധായകന്‍ എ.ആര്‍ മുരുഗദോസ്, സംസ്ഥാനം ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ വസ്തുക്കള്‍ തീയിലേക്കിടുന്ന രംഗവും എടുത്ത് മാറ്റുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

ചിത്രത്തിനെതിരെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരുടെ പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം സംവിധായകനെ തേടി പൊലീസ് എത്തിയെന്ന് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസിന്റെ ഉദ്ദേശമെന്ന് നിര്‍മാതാക്കളായ സണ്‍പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സംവിധായകന്‍ മുന്‍കൂര്‍ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന് പിന്തുണയുമായ് രജനീകാന്ത്, കമല്‍ഹാസന്‍, വിശാല്‍ അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു.