
പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസുമായി മുന്നോട്ട് പോകരുതെന്ന് നടൻ മമ്മൂട്ടി വിളിച്ചു പറഞ്ഞെന്ന് വെളിപ്പെടുത്തി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. ഒരു മലയാളം യൂട്യൂബ് ചാനലിൽ കൊടുത്ത ഇന്റർവ്യൂവിൽ ആണ് മമ്മുക്കയുടെ കോളിനെ കുറിച്ച് സാന്ദ്ര വെളിപ്പെടുത്തിയത്.
“സംഭവം അറിഞ്ഞപ്പോൾ മമ്മൂട്ടി എന്നെ വിളിച്ചിട്ടുണ്ടായിരുന്നു.ഏകദേശം മുക്കാൽ മണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസുമായി മുന്നോട്ട് പോകരുതെന്നാണ് മമ്മൂട്ടി എന്നോട് പറഞ്ഞത്. മമ്മൂക്കയുടെ മകൾക്കാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ കേസ് പിൻവലിക്കാൻ പറയുമായിരുന്നോ എന്നാണ് അപ്പോൾ ഞാൻ തിരിച്ച് ചോദിച്ചത്. അത് കേട്ടപ്പോൾ ‘ഇനി സാന്ദ്രയുടെ ഇഷ്‌ടം പോലെ, അതിൽ ഞാൻ ഇനി ഒന്നും പറയുന്നില്ല’ എന്നദ്ദേഹം പറഞ്ഞു. പക്ഷെ അദ്ദേഹം എൻ്റെ അടുത്ത് കമ്മിറ്റ് ചെയ്തൊരു സിനിമയുണ്ടായിരുന്നു. അതിൽ നിന്നും അദ്ദേഹം ഒഴിവായി. ‘എന്നെ ഇവിടെനിന്ന് തുടച്ചുമാറ്റാനാണ് എല്ലാവരുംകൂടെ ശ്രമിക്കുന്നതെങ്കിൽ ഞാൻ ഇവിടെ തന്നെ ഉണ്ടാകും’ എന്ന് ഞാൻ അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞിരുന്നു,’ സാന്ദ്ര തോമസ് പറഞ്ഞു.
പത്രിക തള്ളിയതിനെതിരെ കഴിഞ്ഞ ദിവസം സാന്ദ്ര സബ് കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈലോക്ക് വിരുദ്ധമാണെന്നും, ബൈലോ പ്രകാരം താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്നും സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സാന്ദ്രാ തോമസ്സിന്റെ നാമനിർദ്ദേശ പത്രിക കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തള്ളി കളഞ്ഞത്. പ്രസിഡണ്ട്, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്രാതോമസ് പത്രിക സമര്‍പ്പിച്ചിരുന്നത്. പത്രിക തള്ളിയതിന് പിന്നാലെ നിര്‍മാതാവ് സുരേഷ് കുമാറും സാന്ദ്രാ തോമസ്സും തമ്മില്‍ ശക്തമായ വാക്ക് തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തു. തന്റെ പത്രിക തള്ളാന്‍ നീക്കം നടക്കുന്നു എന്ന് നേരത്തേ സാന്ദ്രാ തോമസ് ആരോപണം ഉന്നയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ബൈലോ പ്രകാരം മൂന്നോ അതിലധികമോ സിനിമകള്‍ സ്വതന്ത്രമായി നിര്‍മിച്ച ഏതൊരു അംഗത്തിനും പത്രിക സമര്‍പ്പിക്കാമെന്നിരിക്കേ സാന്ദ്രാ തോമസ് രണ്ട് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സമര്‍പ്പിച്ചതെന്നു കാണിച്ചാണ് പത്രിക തള്ളിയത്. മൂന്നാമതായി ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഉള്ളതാണെന്നും അത് യോഗ്യതയായി പരിഗണിക്കനാവില്ലെന്നും റിട്ടേണിങ് ഓഫീസർ അറിയിച്ചിരുന്നു.
എന്നാല്‍ ജനാധിപത്യപരമായി ഏത് തെരഞ്ഞെടുപ്പിനും വരണാധികാരിഉണ്ടാകുമെന്നും സാന്ദ്ര തോമസിന് അറിവില്ലായ്മയാണെന്നും പ്രൊഡ്യുസേഴ്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് സാന്ദ്രയുടെ ഹര്‍ജിയില്‍ കോടതി തീരുമാനമുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.