ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍…അമ്മയുടേയും, ഫെഫ്കയുടെയും വനിതാ സെല്ലുകള്‍ നിയമപ്രകാരമല്ലെന്ന് ഹരജി

അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകള്‍ ഇപ്പോള്‍ വനിതാസെല്‍ രൂപീകരിച്ചെങ്കിലും അവ നിയമങ്ങള്‍ അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പ്രകാരമല്ലെന്ന് ഡബ്ല്യു.സി.സി. എല്ലാ സിനിമാ സംഘടനകളെയും ഒരുമിച്ച് ചേര്‍ത്ത് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഡബ്ല്യു.സി.സി കേരള ഹൈ കോര്‍ട്ടില്‍ ഒരു ഹരജി ഫയല്‍ ചെയ്തിട്ടുണ്ടെന്നും അറിയിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

തൊഴിലിടങ്ങളില്‍ എല്ലാവരുടെയും ക്ഷേമവും സുരക്ഷയും സമത്വവും ഉറപ്പുവരുത്താന്‍ കേരളത്തിലെ വിവിധ തൊഴില്‍ സംഘടനകള്‍ വഹിച്ച പങ്ക് ഏറെ വലുതാണ്. അതാണ് ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നു നമ്മെ വ്യത്യസ്തമാക്കുന്നത്. ഇതിന്റെ തുടര്‍ച്ച മലയാള സിനിമ മേഖലയിലും ഉണ്ടാവേണ്ടതുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികളും കമ്മിറ്റികളും രൂപീകരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ അനിവാര്യമാണ്.

തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ നടപ്പിലാക്കാന്‍ ഉള്ള സംവിധാനങ്ങള്‍ 2013 ലെ PoSH ആക്ട് പ്രകാരം വേണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും നമ്മുടെ മലയാള സിനിമ ലോകം ഇതു വരെ അതു നടപ്പിലാക്കിയിട്ടില്ല. ആയതിനാല്‍ ആ നിയമത്തിന്റെ ഗുണഫലങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുമില്ല. AMMA, FEFKA തുടങ്ങിയ സംഘടനകള്‍ ഇപ്പോള്‍ വനിതാസെല്‍ രൂപീകരിച്ചെങ്കിലും അവ നിയമങ്ങള്‍ അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പ്രകാരമല്ല എന്നതാണ് വസ്തുത.

എല്ലാ സിനിമാ സംഘടനകളെയും ഒരുമിച്ച് ചേര്‍ത്ത് PoSH ആക്ട് പ്രകാരം ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ WCC കേരള ഹൈ കോര്‍ട്ടില്‍ ഒരു PIL ഫയല്‍ ചെയ്ത വിവരം അറിയിക്കുന്നതില്‍ അഭിമാനമുണ്ട്. കേരള സംസ്ഥാന സര്‍ക്കാര്‍, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ , ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (FEFKA), മലയാളം സിനിമ ടെക്നിഷ്യന്‍സ് അസോസിയേഷന്‍(MACTA) , കേരള ഫിലിം ഡിസ്ട്രിബ്യുറ്റെര്‍സ് അസോസിയേഷന്‍ , സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍റ്റിഫിക്കേഷന്‍ എന്നിവരെ എല്ലാം ഉള്‍പ്പെടുത്തിയാണ് ഈ ഹര്‍ജി നല്‍കിയത്.

എല്ലാ സംഘടനകളും ചേര്‍ന്ന് നിന്ന് , നമ്മുടെ സര്‍ക്കാരിന്റെ പിന്തുണയോടു കൂടി പ്രവര്‍ത്തിച്ചാല്‍ മാത്രമെ അനുയോജ്യമായ പെരുമാറ്റച്ചട്ടങ്ങളും മറ്റു വ്യവസ്ഥകളും നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.
നമ്മുടെ സിനിമാമേഖലയെ സ്ത്രീ സുരക്ഷാ നിയമം പാലിക്കുന്ന ഇടം ആക്കി മാറ്റുന്ന മാതൃകാപരമായ പ്രവൃത്തിയില്‍ സിനിമാ പ്രവര്‍ത്തകര്‍ ഒറ്റ കൈയ്യായി മുന്നേറേണ്ടതുണ്ട്. അതിലൂടെ മാത്രമെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും സുരക്ഷയും , ക്ഷേമവും സമത്വവും നല്‍കാന്‍ സാധിക്കൂ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.