വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലില്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി വ്യത്യസ്തമായ ഒരു സിനിമാ പ്രമോഷന്‍. വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലില്‍ എന്ന ടൈറ്റിലോടെ വരുന്ന പത്രക്കുറിപ്പില്‍ വെള്ളിയാഴ്ച്ച വൈകീട്ട് ഏഴ് മണിക്ക് സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത് വരുന്നത് വരെ വിനീത് വീട്ടു തടങ്കലില്‍ ആണെന്നും നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്നാണ് അഭിനവിന്റെ ഭീഷണിയെന്നും പറയുന്നു. വഴങ്ങിക്കൊടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും തനിക്ക് മുന്നില്‍ ഇല്ലെന്നും സിനിമയില്‍ തന്നെ വെച്ച് അഭിനവ് കാണിക്കാന്‍ പോകുന്ന അക്രമങ്ങള്‍ക്ക് ഒന്നിനും താന്‍ ഉത്തരവാദി അല്ലെന്നും വിനീത് പറയുന്നുണ്ട്.

വാര്‍ത്തയുടെ പൂര്‍ണ്ണ രൂപം,

ചെന്നെ: ഫീല്‍ ഗുഡ് സിനിമകളില്‍ മാത്രം അഭിനയിച്ചു മുന്നോട്ട് പോയിരുന്ന എളിയ കലാകാരന്‍ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ തടങ്കലിലിട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്‍ഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആണെന്ന് ഇതിനോടകം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ടോവിനോ തോമസ്, അജു വര്‍ഗ്ഗീസ്, അടക്കമുള്ള ഒട്ടനവധി മുന്‍നിര അഭിനേതാക്കളുടെ നല്ല സീനുകള്‍ ഒരു കാര്യവും ഇല്ലാതെ നിഷ്‌ക്കരുണം വെട്ടി കളയുന്ന ഒരു സൈക്കോ ആണിയാള്‍ എന്നാണു സിനിമാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിനീത് നായകന്‍ ആയി അഭിനയിച്ചില്ലെങ്കില്‍ വെട്ടി കൊല്ലും എന്നാണ് ഭീഷണി.ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞത് ഇങ്ങനെ: ‘നാളെ വൈകിട്ട് 7 ന് സിനിമയുടെ അന്നൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തു വരുന്നത് വരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഭീഷണിക്ക് വഴങ്ങിക്കൊടുക്കുക എന്നല്ലാതെ വേറെ ഒരു മാര്‍ഗവും എന്റെ മുന്നില്‍ ഇല്ല. അതുകൊണ്ട് ഈ സിനിമയില്‍ എന്നെ വെച്ച് ഇവന്‍ കാണിക്കാന്‍ പോകുന്ന അക്രമങ്ങള്‍ക്ക് ഒന്നിനും ഞാന്‍ ഉത്തരവാദി അല്ല. നാളെ പോസ്റ്റര്‍ ഇറങ്ങുമ്പോള്‍ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ദൈവത്തെ ഓര്‍ത്തു ഷെയര്‍ ചെയ്യണം.

ഗോദ, ആനന്ദം, യൂ ടൂ ബ്രൂട്ടസ്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററാണ് അഭിനവ്.