
തന്റെ പോരാട്ടം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണ വിധേയരായ പവർ ഗ്രൂപ്പിനെതിരെയാണെന്ന ശ്വേത മേനോന്റെ വാദത്തിനെതിരെ സംവിധായകൻ വിനയൻ. ഇതേവരെ അമ്മയിൽ നിന്ന് ആരും ഹേമക്കമ്മിറ്റി റിപ്പോർട്ടിനെ സപ്പോർട്ട് ചെയ്യുകയോ, ആ റിപ്പോർട്ട് മുഴുവൻ പുറത്തു വിടണമെന്നു പറയുകയോ ചെയ്തതായി കണ്ടിട്ടില്ലെന്നും, റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിനെതിരെ ആത്മാർത്ഥമായും നിങ്ങളാൽ കഴിയുന്ന നടപടികളുമായി മുന്നോട്ടു പോകാൻ അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ തയ്യാറാണോയെന്നും വിനയൻ ചോദിച്ചു. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിനയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം;
ഹേമക്കമ്മിറ്റി റിപ്പോർട്ടിനെ സപ്പോർട്ട് ചെയ്തും സിനിമയിലെ പവർ ഗ്രൂപ്പിനെ എതിർത്തും ശ്രീമതി ശ്വേതാമേനോൻ പറയുന്ന കമന്റുകൾ നിരവധി ഓൺലൈൻ മാദ്ധ്യമങ്ങളിൽ വരുന്നുണ്ട്. അതിൽ കണ്ട ഒരു പോസ്റ്ററാണിത്. ഇത് ശരിയാണങ്കിൽ വളരെ നല്ല കാര്യം. പക്ഷേ ഇതേവരെ അമ്മയിൽ നിന്ന് ആരും ഹേമക്കമ്മിറ്റി റിപ്പോർട്ടിനെ സപ്പോർട്ട് ചെയ്യുകയോ, ആ റിപ്പോർട്ട് മുഴുവൻ പുറത്തു വിടണമെന്നു പറയുകയോ ചെയ്തതായി കണ്ടിട്ടില്ല. റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിനെതിരെ ആത്മാർത്ഥമായും നിങ്ങളാൽ കഴിയുന്ന നടപടികളുമായി മുന്നോട്ടു പോകാൻ അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ തയ്യാറാണോ.?
കാരണം അതിന്റെ നടപടികളൊക്കെ നിങ്ങളുടെ ആൾക്കാർ തന്നെ തടഞ്ഞിരിക്കുകയാണല്ലൊ? അന്വേഷണം പുനരാരംഭിക്കാൻ സർക്കാരിനോട് നിങ്ങൾ ആവശ്യപ്പെടുമോ? പത്തു പന്ത്രണ്ടു വർഷം സിനിമയിലെ എന്റെ കരിയർ തന്നെ ബ്ളോക്കു ചെയ്തതതും മഹാനടൻ തിലകൻ ചേട്ടനെ ഉൾപ്പടെ വിലക്കിയതും സിനിമയിലെ ഇതേ പവർഗ്രൂപ്പാണന്ന് അതേ ഹേമക്കമ്മിറ്റി റിപ്പോർട്ടിന്റെ 141 മുതൽ 144 വരെ പേജുകളിൽ വ്യക്തമാക്കിയിട്ടുള്ളതു കൊണ്ടു തന്നെ എനിക്കാ റിപ്പോർട്ടിൻമേലുള്ള നടപടിയിൽ താല്പര്യമുണ്ട്. നമ്മുടെ നികുതിപ്പണത്തിൽ നിന്നും ഒരു കോടിയിലേറെ രൂപ ചെലവു ചെയ്ത് ഉണ്ടാക്കിയ റിപ്പോർട്ട് ആണത്.