
വലിയ സിനിമകൾക്കൊപ്പം ചെറിയ സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹമെന്ന് നടൻ ടൊവിനോ തോമസ്. തന്റെ സിനിമകൾ നിരന്തരം ബിഗ് ബജറ്റാകുന്നത് തന്റെ കഴിവ് കൊണ്ടല്ലെന്നും, അത് തന്നിലെ നടന്റെ ബാങ്കബിലിറ്റി കൊണ്ടാണെന്നും ടോവിനോ പറഞ്ഞു. കൂടാതെ തിയേറ്ററില്‍ അധികം ഓടില്ലെന്നും കൊമേഴ്ഷ്യലി സക്‌സസ് ആകില്ലെന്നും ഉറപ്പുള്ള സിനിമകൾക്ക് താൻ അധികം പ്രതിഫലം വാങ്ങില്ലെന്നും, അല്ലെങ്കില്‍ അതില്‍ താൻ ഇന്‍വെസ്റ്റ് ചെയ്യാനും തയാറാകുമെന്നും ടൊവിനോ കൂട്ടിച്ചേർത്തു. ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഒന്നിന് പിന്നാലെ ഒന്നായി ഞാന്‍ ചെയ്യുന്ന സിനിമകള്‍ ബിഗ് ബജറ്റായത് എന്റെ കഴിവല്ല. അത് ഞാന്‍ എന്ന നടന്റെ ബാങ്കബിലിറ്റി കൊണ്ടാണ്. എന്നെ നായകനാക്കി സിനിമ ചെയ്യുമ്പോള്‍ മുടക്കിയ പൈസ തിരിച്ചുകിട്ടുമെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടാകും. ഒരിക്കലും സൂപ്പര്‍സ്റ്റാര്‍ എന്ന ലെവലിലേക്ക് എത്തണമെന്ന് ആഗ്രഹിച്ചിട്ടില്ല. വലിയ സിനിമകള്‍ മാത്രമല്ല, ചെറിയ സിനിമകളും ഒരുപോലെ ചെയ്തുകൊണ്ട് മുന്നോട്ടു പോകാനാണ് ആഗ്രഹം.’ ടൊവിനോ പറഞ്ഞു.
‘അതിന്റെ ഉദാഹരണമാണ് അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രം. ആ സിനിമ തിയേറ്ററില്‍ അധികം ഓടില്ലെന്നും കൊമേഴ്ഷ്യലി സക്‌സസ് ആകില്ലെന്നും അറിയാമായിരുന്നു. അതുകൊണ്ട് അത്തരം സിനിമകളില്‍ ഞാന്‍ എന്റെ പ്രതിഫലം കുറക്കും. അല്ലെങ്കില്‍ അതില്‍ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്യാനും തയാറാകുമെന്ന് പറയും. അങ്ങനെയുള്ള സിനിമകളുടെ ഭാഗമാകനും എനിക്ക് ഇഷ്ടമാണ്.’ ടൊവിനോ കൂട്ടിച്ചേർത്തു.
അതേസമയം, ടൊവിനോ തോമസ്, കയാദു ലോഹര്‍ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലർ ചിത്രമാണ് പള്ളിച്ചട്ടമ്പി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലുള്ള തടസം മൂലം സിനിമയുടെ റിലീസ് ഏപ്രില്‍ 15 വിഷുദിനത്തിലാണ് തിയേറ്ററിൽ എത്തുന്നത്. ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് സിനിമാ ആരാധകര്‍ കാത്തിരിക്കുന്നത്.