സിനിമയിലെ ചുംബന രംഗങ്ങളില്‍ അസ്വസ്ഥരാകുന്നവരുടേത് കപട സദാചാരം: ടൊവിനോ തോമസ്

തന്റെ സിനിമയിലെ ചുംബനരംഗങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് സിനിമാതാരം ടൊവിനോ തോമസ്. 25 ഓളം സിനിമയിലഭിനയിച്ച തനിക്ക് രണ്ടോ മൂന്നോ സിനിമയില്‍ മാത്രമാണ് ചുംബനരംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നത്. എന്നാല്‍ അതിനെ ഇത്രയ്ക്കും ശ്രദ്ധിക്കേണ്ട കാര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഒരു 25 സിനിമയിലെങ്കിലും ഞാന്‍ അഭിനയിച്ചു. ആകെ രണ്ടോ മൂന്നോ പടത്തിലാണ് ഉമ്മ വെച്ചത്. ആളുകള്‍ ഇതിനെ ഇത്രയ്ക്കു ശ്രദ്ധിക്കേണ്ട കാര്യമുണ്ടോ. മറ്റു സിനിമകളിലൊക്കെ ഫൈറ്റും, ഇമോഷനും ഒക്കെ ഉള്ളതുപോലെ ഇതും ‘എക്‌സപ്രെഷന്‍ ഓഫ് ലൗ’ ആയി കണ്ടാല്‍ പോരെയെന്നും ടോവിനോ ചോദിക്കുന്നു. ഒരു കഥാപാത്രം ആവശ്യപ്പെടുന്നതു കൊണ്ട് മാത്രമാണ് അത് ചെയ്യുന്നത്. അല്ലാതെ സിനിമയെ കുറച്ച് സ്‌പൈസി ആക്കാം എന്ന് വിചാരിച്ചിട്ടൊന്നും ഉമ്മ ഒരു സിനിമയിലും കൂട്ടിച്ചേര്‍ക്കുന്നതല്ല.

ചുംബനത്തെ പ്രണയത്തിന്റെ പൂര്‍ണതയായി കണ്ടാമതി. ഇത് യുവാക്കളെ വഴി തെറ്റിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. ചുംബനം അവരെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതൊരു കപട സദാചാരമാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.