ചാക്ക് നിറയെ സ്‌നേഹവുമായി ടൊവീനോയും ജോജുവും നിലമ്പൂരിലേയ്ക്ക്..

കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് തന്നെ തന്റെ കരുതലും സ്‌നേഹവും പ്രവര്‍ത്തികളും കൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു യുവനടന്‍ ടൊവിനോ. ഇത്തവണയും ചരിത്രം ആരംഭിച്ച് കൊണ്ട് ടൊവിനോ എല്ലാം മറന്ന് ദുരിതത്തില്‍ പെട്ടവര്‍ക്കായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ടൊവിനോയുടെ വീട്ടില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററില്‍ നിന്ന് ഒരു ലോറി സാധനങ്ങള്‍ മലപ്പുറം നിലമ്പൂരില്‍ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി കൊണ്ടുപോയി. ലോറിയില്‍ സാധനങ്ങള്‍ കയറ്റുന്നതിനായി ടൊവിനോയും സിനിമാതാരം ജോജു ജോര്‍ജും എല്ലാവര്‍ക്കുമൊപ്പം പങ്കുചേരുകയായിരുന്നു. ഇരുവരും നിലമ്പൂരിലേക്കു പോയ സംഘത്തിനൊപ്പമുണ്ട്.

ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) മൂന്ന് ലോഡ് അവശ്യ സാധനങ്ങള്‍ നിലമ്പൂരിലെത്തിച്ചു. ഗ്രൂപ്പ് അഡ്മിന്‍ അജിത്ത്, നടന്‍ ജോജു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ എത്തിച്ചത്. ഭക്ഷണസാമഗ്രികളും വസ്ത്രങ്ങളും മരുന്നുകളും നിറച്ച മൂന്ന ലോഡുകളാണ് ജിഎന്‍പിസി ഗ്രൂപ്പ് അംഗങ്ങള്‍ ദുരിതബാധിതര്‍ക്കായി സമാഹരിച്ച് എത്തിക്കുന്നത്.

കൊച്ചിയിലും കോട്ടയത്തും ഒരുക്കിയ കളക്ഷന്‍ സെന്ററുകള്‍ ജിഎന്‍പിസി സാധനങ്ങള്‍ ശേഖരിച്ചത്. വിവിധ ജില്ലകളില്‍നിന്ന് സഹായം ലഭിച്ചു. വിഭവസമാഹരണത്തിന് ജോജു ജോര്‍ജും നടന്‍ ബിനീഷ് ബാസ്റ്റിനും നേതൃത്വം നല്‍കി. തിരക്കഥാകൃത്ത് മുഹ്സിന്‍ പരാരിയുടെ നേതൃത്വത്തിലുള്ള സംഘം വീടുകള്‍ വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങി. സംവിധായകന്‍ സക്കരിയയും ഒപ്പമുണ്ട്. തന്റെ ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയായ 3 ലക്ഷം രൂപ മുന്‍ എംപി ഇന്നസന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന കുപ്രചാരണം ചെറുക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്ന് ഇന്നസന്റ് പറഞ്ഞു. മുന്‍പും 3 ലക്ഷം രൂപ അദ്ദേഹം ദുരിതാശ്വാസത്തിനായി നല്‍കിയിരുന്നു.