
തനിക്കെതിരായ കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നടിയും ‘അമ്മ’ പ്രസിഡന്റുമായ ശ്വേത മേനോന്‍. താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. കേസിന് പിന്നില്‍ ഉറപ്പായും ആരോ ഉണ്ടെന്നും വിട്ട് കളയാന്‍ തയ്യാറല്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു. കൂടാതെ കേസുമായി മുന്നോട്ട് പോകുമെന്നും താരം കൂട്ടിച്ചേർത്തു. ന്യൂസ് മലയാളം ചാനലിനോട് പ്രതികരിക്കുകയായിരുന്നു താരം.
‘അമ്മ സംഘടനയിലേക്ക് പ്രസിഡന്റായി മത്സരിക്കുമ്പോഴായിരുന്നു ശ്വേതാമേനോനെതിരെയുള്ള ആരോപണം. ശ്വേത അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചു പണമുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് മാര്‍ട്ടിന്‍ മേനാച്ചേരി എന്ന വ്യക്തിയാണ് വിചിത്ര പരാതി നല്‍കിയിരുന്നത്.
ഇതില്‍ ശ്വേത മേനോന്റെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലടക്കമുണ്ടെന്ന പരാമര്‍ശവുമുണ്ട്. ശ്വേത മേനോന്‍ സിനിമയിലും പരസ്യങ്ങളിലും നഗ്നതയോടെ അശ്ലീല രംഗങ്ങള്‍ അഭിനയിച്ച് സോഷ്യല്‍ മീഡിയയും പോണ്‍ സൈറ്റ് വഴിയും പബ്ലിഷ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും നടി പരാതി നല്‍കാന്‍ ഒരുങ്ങിയിരുന്നു. താനിരവധി താരങ്ങള്‍ നടിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം ഇന്നലെ അമ്മയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശ്വേത മേനോന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംഘടനാ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാണ് ശ്വേത. ഇത്തവണ സംഘടനയുടെ നേതൃസ്ഥാനത്തേക്ക് കൂടുതലും സ്ത്രീകളാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.