‘ടോക് ടു മമ്മൂക്ക’; ലഹരിക്കെതിരെ പുതിയ സംഭരംഭവുമായി “മമ്മൂട്ടി”

','

' ); } ?>

‘ടോക് ടു മമ്മൂക്ക’ എന്ന പുതിയ സംരംഭത്തിന് തുടക്കമിട്ട് നടൻ മമ്മൂട്ടി.കേരളത്തെ വിഷത്തില്‍ മുക്കിക്കൊല്ലുന്ന ലഹരിമരുന്നുകള്‍ക്കെതിരായ ജനകീയപോരാട്ടമാണ് സംരംഭത്തിന്റെ ലക്ഷ്യം. ഒറ്റഫോണ്‍കോളിനപ്പുറത്ത് ഇനി മമ്മൂട്ടിയും അദ്ദേഹത്തിന്റെ സേവനപ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലും ഇനി മുതൽ ജനങ്ങൾക്ക് ലഭ്യമാകും.

ലഹരിമരുന്നുപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനുള്ള സംവിധാനമാണ് ‘ടോക് ടു മമ്മൂക്ക’. മമ്മൂട്ടി സ്വന്തംശബ്ദത്തിലാണ് ഇതിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇതിന്റെ റെക്കോഡിങ് കഴിഞ്ഞ ദിവസം നടന്നു. സംസ്ഥാനസര്‍ക്കാരുമായി ചേര്‍ന്നാണ് ‘ടോക് ടു മമ്മൂക്ക’ ദൗത്യം നടപ്പാക്കുക. ഇതുമായി സഹകരിക്കണമെന്ന നിര്‍ദേശം എക്സൈസ് വകുപ്പിന് നല്‍കിയിട്ടുണ്ട്. 238877369 എന്ന നമ്പരിലേക്കാണ് വിളിക്കേണ്ടത്. മമ്മൂട്ടിയുടെ ശബ്ദസന്ദേശത്തിനുശേഷം ലഹരി മരുന്ന് വിപണനത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ നിങ്ങള്‍ക്ക് കൈമാറാനുള്ള വിവരങ്ങള്‍ പറയാം. അത് കൃത്യമായി രേഖപ്പെടുത്തി അടിയന്തരനടപടികള്‍ക്കായി അധികാരികള്‍ക്ക് കൈമാറും. സംസ്ഥാന കുടുംബശ്രീ മിഷന്റെകൂടി സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

മമ്മൂട്ടിയുടെ പ്രിയപ്പെട്ട നമ്പര്‍ ആയ 369-ല്‍ അവസാനിക്കുന്നതാണ് ‘ടോക് ടു മമ്മൂക്ക’ സംരംഭത്തിന്റെ നമ്പര്‍ എന്ന പ്രത്യേകതയുമുണ്ട്. ലഹരിമരുന്നുകള്‍ക്കെതിരെ പരാതിപ്പെട്ടവരെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്ന ചില സാഹചര്യങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെയര്‍ ആന്‍ഡ് ഷെയറിന്റെ ഈ പദ്ധതിയില്‍ പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിലൂടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സധൈര്യം മുമ്പോട്ടുവരാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ. മുരളീധരന്‍ പറഞ്ഞു.

ഫോണില്‍ ലഭിക്കുന്ന വിവരങ്ങള്‍ കെയര്‍ ആന്റ് ഷെയര്‍ എക്സൈസ് വകുപ്പിന് കൈമാറും. വിവരങ്ങള്‍ കൈമാറുന്നവരുടെ വിശദാംശങ്ങള്‍ തീര്‍ത്തും രഹസ്യമായി സൂക്ഷിക്കും. ലഹരിയുടെ പിടിയിലാവയര്‍ക്ക് കൗണ്‍സലിങ് ആവശ്യമെങ്കില്‍ വിവിധ ആശുപത്രികളുമായി സഹകരിച്ച് അതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. തുടക്കത്തില്‍ ആലുവ രാജഗിരി ആശുപത്രിയുടെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തിന്റെ മുഴുവന്‍ സമയ സേവനവും സൗജന്യമായി പദ്ധതിയില്‍ ലഭ്യമാണ്.