
അഭിനയത്തേക്കാൾ നടിയുടെ ശരീരം ക്യാമറയിൽ പകർത്താനാണ് ചിലർക്ക് താൽപര്യമെന്ന് തുറന്നടിച്ച് നടി താപ്‌സി പന്നു. തെന്നിന്ത്യന്‍ സിനിമയിലെ സംവിധായകര്‍ നടിമാരോട് പാഡഡ് ബ്രാ ധരിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും, തമിഴ്, തെലുങ്ക് സിനിമകളിലാണ് ഇത്തരം ആവശ്യങ്ങൾ കൂടുതലായും വരുന്നതെന്നും താപ്‌സി പറഞ്ഞു. കൂടാതെ ദക്ഷിണേന്ത്യൻ സിനിമകളിൽ വയറിനും ബോളിവുഡിൽ മാറിടത്തിനുമാണ് സംവിധായകർ ക്യാമറയിൽ പകർത്തുന്നതിൽ പ്രാധാന്യം നൽകാറുള്ളതെന്നും, ഇത്തരം പ്രവണതകളുടെ പിന്നിലെ യുക്തിയെ താൻ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ടെന്നും താപ്‌സി പറഞ്ഞു. ശുഭാങ്കർ മിശ്രയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ചില സംവിധായകർ അവരുടെ സിനിമയിൽ അഭിനയിക്കുന്ന നടിമാർ പാഡഡ് ബ്രാ ധരിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലാണ് ഇത്തരം ആവശ്യങ്ങൾ കൂടുതലായും വരുന്നത്. പ്രേക്ഷകരുടെ സങ്കൽപ്പങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസൃതമായി നടിമാരുടെ ശാരീരികഭംഗി വർദ്ധിപ്പിക്കാനാണ് സംവിധായകർ ഇത്തരം ആവശ്യങ്ങൾ പറയുന്നത്. ഇത് ഒരു നടിയുടെ പ്രകടനത്തേക്കാൾ അവരുടെ ശരീരത്തിലേക്ക് ശ്രദ്ധ തിരിക്കാനാണ് സഹായിക്കുന്നത്. ഷൂട്ടിംഗ് സെറ്റുകളിൽ ഇത്തരം കാര്യങ്ങൾ ആശയ വിനിമയം നടത്തുന്ന രീതിയും വളരെ ബുദ്ധിമുട്ടുള്ളതാണ്. സംവിധായകൻ നേരിട്ട് പറയുന്നതിന് പകരം അസിസ്റ്റന്റ് ഡയറക്ടർ വഴിയോ സ്റ്റൈലിംഗ് ടീം വഴിയോ ആണ് ഇത്തരം നിർദ്ദേശങ്ങൾ നടിമാരിലെത്തുന്നത്.” താപ്‌സി പറഞ്ഞു.
“സെറ്റിൽ ആകെ രണ്ടോ മൂന്നോ സ്ത്രീകളേ ഉണ്ടാകൂ, ഇത്തരമൊരു കാര്യം ആരുടെയൊക്കെയോ കൈകൾ വഴി നടിമാരുടെ അടുത്തേക്ക് എത്തുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. പാട്ടു സീനുകൾ ചിത്രീകരിക്കുന്നതിനിടയിൽ ഇത്തരം നിർദേശങ്ങൾ അനുസരിക്കേണ്ടി വരുന്നതും, ഷോട്ടിന് തയ്യാറായി വരുമ്പോൾ നടിയിൽ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് സെറ്റിലുള്ളവർ ശ്രദ്ധിക്കുന്നതും എന്നെ വല്ലാതെ നാണം കെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമകളിൽ വയറിനും ബോളിവുഡിൽ മാറിടത്തിനുമാണ് സംവിധായകർ ക്യാമറയിൽ പകർത്തുന്നതിൽ പ്രാധാന്യം നൽകാറുള്ളത്. ഇത്തരം പ്രവണതകളുടെ പിന്നിലെ യുക്തിയെ ഞാൻ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്,’ താപ്‍സി കൂട്ടിച്ചേർത്തു.