സ്വതന്ത്രവീര്‍ സവര്‍ക്കര്‍ ….സവര്‍ക്കറുടെ ബയോപിക്

സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം സിനിമയാവുന്നു.
മഹേഷ് മഞ്ജ്‌രേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ലെജന്‍ഡ് ഗ്ലോബല്‍ സ്റ്റുഡിയോയുടെ ബാനറില്‍ സന്ദീപ് സിംഗും അമിത് ബി വാധ്വാനിയും ചേര്‍ന്നാണ്. സവര്‍ക്കറുടെ 138-ാം ജന്മവാര്‍ഷിക ദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനം.

മഹേഷ് മഞ്ജ്‌രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. അനിര്‍ബന്‍ ചാറ്റര്‍ജിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ വാസിക് ഖാന്‍. എഡിറ്റിംഗ് സഞ്ജയ് സങ്ക്‌ള. വസ്ത്രാലങ്കാരം ആഷ്‌ലി റിബെല്ലോ, നീതു സിംഗ്. സംഗീതം ഹിതേഷ് മൊഡാക്, ശ്രേയസ് പുരാനിക്. സഹനിര്‍മ്മാണം അഭയ് വര്‍മ്മ. അസോസിയേറ്റ് പ്രൊഡ്യൂസര്‍ സഫര്‍ മെഹ്ദി.ലണ്ടന്‍, ആന്‍ഡമാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലാവും സിനിമയുടെ ചിത്രീകരണം. എന്നാല്‍ ടൈറ്റില്‍ കഥാപാത്രത്തെയുള്‍പ്പെടെ ചിത്രത്തില്‍ അഭിനയിക്കുന്നത് ആരൊക്കെയെന്ന വിവരം ഇനിയും പുറത്തുവിട്ടിട്ടില്ല.

നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധ നേടിയിട്ടുള്ള മഹേഷ് മഞ്ജ്‌രേക്കര്‍ ബോളിവുഡിനു പുറമെ മറാത്തി, തെലുങ്ക് ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിനുവേണ്ടി ചെയ്ത സിരീസ് ‘1962: ദി വാര്‍ ഇന്‍ ദി ഹില്‍സ്’ ആണ് അവസാനമായി സംവിധാനം ചെയ്തത്.

ഒരു ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും, അഭിഭാഷകനും, കവിയും സര്‍വ്വോപരി ഒരു എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍. ഹൈന്ദവ സംസ്‌കാരത്തിലെ ജാതി വ്യവസ്ഥകളെ തുറന്നെതിര്‍ത്ത അദ്ദേഹം ഹിന്ദുമതത്തില്‍ നിന്ന് മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരെ തിരിച്ച് ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ആഹ്വാനം ചെയ്തു.സവര്‍ക്കര്‍ ഹിന്ദുത്വം എന്ന വാക്കിനെ ഒരു സംയുക്തമായ ഹിന്ദു മേല്‍വിലാസമായിക്കണ്ട് ഇതിനെ ഒരു ‘സങ്കല്പിത രാഷ്ട്രമായി’ വിഭാവനം ചെയ്തു. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ തത്ത്വചിന്തയില്‍ പ്രയോജനവാദം, യുക്തിവാദം, പോസിറ്റിവിസം, മാനവികത, സാര്‍വത്രികത്വം, പ്രായോഗികതാവാദം, യാഥാര്‍ത്ഥ്യം എന്നീ ഘടകങ്ങള്‍ അടങ്ങിയിരുന്നു