ദിലിപിനെ കുടുക്കാൻ ശ്രമിച്ചതാണ്, കോടതി വിധിയെ സ്വാഗതം ചെയ്യുന്നു; സുരേഷ് കുമാർ

','

' ); } ?>

ദിലിപിനെ കുടുക്കാൻ ശ്രമിച്ചതാണെന്നും അദ്ദേഹത്തെ വെറുതെ വിട്ടതിൽ സന്തോഷമുണ്ടെന്നും പ്രതികരിച്ച് നടനും നിർമാതാവുമായ സുരേഷ് കുമാർ. സിനിമാരംഗം മുഴുവൻ അതിജീവിതയ്ക്കൊപ്പമാണെന്ന് പറഞ്ഞ സുരേഷ് കുമാർ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു. സംഭവത്തിൽ മാതൃഭൂമിയോട് പ്രതികരിക്കുകയായിരുന്നു ആദ്ദേഹം.

‘ദിലീപിനെ കുറ്റവിമുക്തനാക്കുമെന്ന് വിധി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ദിലീപിനെ വിളിച്ചിരുന്നു, അനുകൂലമായ വിധി വരുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. വിധിയെക്കുറിച്ചോർത്ത് എല്ലാവർക്കും ടെൻഷനുണ്ടായിരുന്നു. സത്യം വിജയിച്ചു എന്നതാണ് പ്രധാനം, സത്യമേവ ജയതേ. ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു. അത്തരത്തിലൊരു മാനസികാവസ്ഥ ഉള്ളയാളല്ല അദ്ദേഹം.വിധിയെ സ്വാഗതം ചെയ്യുന്നു, കുറ്റം ചെയ്ത എല്ലാവരേയും ശിക്ഷിച്ചു. ഗൂഢാലോചന നടത്തി എന്ന കള്ളക്കേസുണ്ടാക്കി ഫ്രെയിം ചെയ്യാൻ ശ്രമിച്ച ആൾക്കാരെ വെറുത വിടുകയും ചെയ്തു. വളരെ ഗംഭീരമായൊരു വിധിയാണിത്. സജി ചെറിയാൻ പറഞ്ഞതുപോലെ സിനിമാരംഗം മുഴുവൻ അതിജീവിതയ്ക്കൊപ്പമാണ്. അവർക്ക് നീതി കിട്ടി. ഒരാളെ കുടുക്കി അയാളെ ശിക്ഷിച്ചല്ല നീതി ലഭിക്കേണ്ടത്.’ സുരേഷ് കുമാർ പറഞ്ഞു.

എട്ട് കൊല്ലം ദിലീപിൻ്റെ കുടുംബം അനുഭവിച്ച ട്രോമ ചിന്തിക്കാൻ പോലും പറ്റാത്തതാണ്. ആ കുടുംബവുമായി വളരെ അടുത്ത് നിൽക്കുന്ന വ്യക്തിയാണ് ഞാൻ. ആ കുട്ടികൾ ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചു. ആ കുട്ടികളൊക്കെ മദ്രാസിൽ നിന്നാണ് പഠിച്ചത്. ദിലീപിൻ്റെ അമ്മ ഒരുപാട് സഹിച്ചു. ഇത്രയും അനുഭവിച്ചിട്ടും പിടിച്ചുനിൽക്കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടായത് ദെെവാധീനം കൊണ്ടാണ്. ഈ കേസ് വന്നതിന് ശേഷം പുറത്തിറങ്ങി അഭിനയിച്ച ആദ്യത്തെ ചിത്രമാണ് ‘രാമലീല’. അത് ഗംഭീര വിജയമായി. ദിലീപിന് പകരം മറ്റാരാണെങ്കിലും പിടിച്ച് നിൽക്കാൻ സാധിക്കില്ലായിരുന്നു. സാമ്പത്തികമായും ശാരീരികമായിട്ടും മാനസികമായും അദ്ദേഹത്തെ നശിപ്പിച്ചു. സോഷ്യൽ മീഡിയയും ചാനലുകളും മാസങ്ങളോളം ആഘോഷിച്ചു. അതൊക്കെ തെറ്റാണെന്ന് തെളിഞ്ഞു. അതിനിടയ്ക്ക് ബാലചന്ദ്ര കുമാർ എന്നൊരാൾ വന്ന് കേസിൽ ട്വിസ്റ്റുണ്ടാക്കാൻ ശ്രമിച്ചു. അതെല്ലാം വെറുതെയായി, സത്യം ജയിച്ചു.’ സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

അതേസമയം ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ചൊവ്വാഴ്ചയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും. എട്ടു വർഷങ്ങൾ നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. കൂട്ടബലാത്സം​ഗം തെളിഞ്ഞതായി രേഖപ്പെടുത്തിയ കോടതി ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് ചൂണ്ടി കാണിച്ചു. പ്രേരണാക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഏഴാം പ്രതിയെയും വെറുതെ വിട്ടിട്ടുണ്ട്. കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്.

2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തെന്നാണ് കേസ്. പ്രധാനപ്രതി ഉൾപ്പെടെയുള്ളവർ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവർഷം ജൂലായിൽ നടൻ ദിലീപിനെയും അറസ്റ്റുചെയ്തു.

പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, സനിൽകുമാർ, ശരത് ജി. നായർ എന്നിവരാണ് മുഖ്യ പ്രതികൾ. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.

കാവ്യാ മാധവനുമായുള്ള ദിലീപിൻ്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുളള ദീലീപിൻ്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പൊലീസിൻ്റെ കെട്ടുകഥയെന്നാണ് ദിലീപിന്റെ നിലപാട്.

നടി ആക്രമിക്കപ്പെട്ടതിൻ്റെ അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് സന്ദേശം അയച്ചത്. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പൊലീസുദ്യോഗസ്ഥർക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചതെന്ന് പ്രോസിക്യൂഷൻ വാദം.