ആ കുട്ടി ഒന്ന് വിളിച്ചിരുന്നെങ്കില്‍ അവന്റെ കുത്തിന് പിടിച്ചിറക്കി ഞാന്‍ കൊണ്ടുവന്നേനെ; സുരേഷ് ഗോപി

വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി നടന്‍ സുരേഷ് ഗോപി.പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ സഹിക്കേണ്ട കാര്യമില്ലെന്നും വിസ്മയ ഒരുവട്ടം തന്നെ വിളിച്ച് ഈ പ്രശ്നം സംസാരിച്ചിരുന്നെങ്കില്‍ താന്‍ ഇടപെട്ടേനെ എന്നും സുരേഷ് ഗോപി പറഞ്ഞു. സ്ത്രീധനം വാങ്ങണം എന്നതിനുപരിയായി സ്ത്രീധനം കൊടുക്കണമെന്ന വാശിയും തെറ്റാണെന്ന് സുരേഷ് ഗോപി പറഞ്ഞു.സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ പോലും സ്ത്രീകള്‍ പുരുഷാധിപത്യം നേരിടേണ്ടി വരുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

വിസ്മയയുടെ സഹോദരന്‍ വിജിത്തുമായി സംസാരിച്ചിരുന്നെന്നും,’ഞാന്‍ വിജിത്തിനോട് ചോദിച്ചത് ആ കുട്ടിക്ക് തലേദിവസം രാത്രി ഒന്ന് എന്നെ വിളിച്ചു കൂടായിരുന്നോ. ആരൊക്കെയോ വിളിക്കുന്നു. എവിടൊന്നൊക്കെയോ നമ്പര്‍ തപ്പിയെടുത്ത്. ഇത്രയും മോശമായ സാഹചര്യമായിരുന്നെങ്കില്‍ ഒരു പക്ഷെ വണ്ടിയെടുത്ത് പോയി അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്ത് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന്റെ വരും വരായ്ക ഒന്നും നോക്കാതെ…’ സുരേഷ് ഗോപി പറഞ്ഞു. മനോരമ ന്യൂസിനോടാണ് പ്രതികരണം.

സ്ത്രീകള്‍ പരാതിയുമായി വരുമ്പോള്‍ പൊലീസ് എന്തു കൊണ്ട് ശക്തമായി നടപടികള്‍ സ്വീകരിക്കുന്നില്ല. ഇത്തരം സംഭവങ്ങളില്‍ പുരുഷന്‍മാര്‍ മാത്രമല്ല കുറ്റക്കാരെന്നും ആണ്‍മക്കളുടെ അമ്മാാരായാലും സഹോദരിമാരായാലും അമ്മായിമാരായാലും സ്ത്രീകളും കുറ്റക്കാരാണെന്നും സുരേഷ് ഗോപി പറഞ്ഞു.

നിരവധി പേര്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.കഴിഞ്ഞ 3 ദിവസത്തിനിടെ നാലില്‍ കൂടുതല്‍ ആത്മഹത്യകള്‍ നടന്നു, അതും ഗാര്‍ഹിക പീഢനം നേരിട്ട യുവതികള്‍ആത്മഹത്യ ഇതിന് പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും, പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകള്‍ സധൈര്യം വിളിച്ചു പറയുവാന്‍ (ഇഛാശക്തി) കാണിക്കുകയും അല്ലേ ചെയ്യേണ്ടത്. അവിടെ അല്ലേ ജയിക്കുന്നത്, മരണം വരിച്ച് നമ്മള്‍ ‘തോള്‍’ക്കുകയല്ലെ സത്യത്തില്‍?നമ്മുടെ പാഠ്യ സിലിബസില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യവും ആര്‍ജവവും സൃഷ്ടിക്കാന്‍ ചെറുപ്പകാലം മുതല്‍ ഓരോ വ്യക്തിയും പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നാണ്. കൂട്ടത്തില്‍ വിദ്യാലയങ്ങളില്‍ നിന്നും ഇത്തരം വിഷയങ്ങളില്‍ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്.ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍ എന്നോര്‍മിപ്പിക്കുന്നു നടന്‍ ഷെയിന്‍ നിഗം സംഭവത്തില്‍ പ്രതികരണം അറിയിച്ചിരുന്നു.