
നടൻ അജിത്ത് കുമാറിനൊപ്പമുള്ള അനുഭവം പങ്കിട്ട് നടനും സംവിധായകനുമായ സുന്ദർ.സി. 1999 ല്‍ പുറത്തിറങ്ങിയ ഉണൈ തേടി എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ഉടനെ ഒരു ഒപ്പേറഷൻ ചെയ്യണം എന്ന് അജിത് പറഞ്ഞുവെന്ന് സുന്ദർ സി പറഞ്ഞു. കൂടാതെ ഓപ്പറേഷൻ വിജയിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ കിടന്ന കിടപ്പിൽ ആയിരിക്കുമെന്നും അജിത് പറഞ്ഞതായി സുന്ദർ സി കൂട്ടിച്ചേർത്തു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു ദിവസം എ വി എം സ്റ്റുഡിയോയിൽ സോങ് റെക്കോർഡിങ്ങിൽ ഇരിക്കുമ്പോൾ രാത്രി 12 മണിക്ക് ഒരാൾ കാണാൻ വന്നു. ആരാണെന്ന് പറയാതെയാണ് അസിസ്റ്റന്റ് പോയത്. പുറത്തു പോയി നോക്കിയപ്പോൾ അജിത് ആയിരുന്നു. അപ്പോഴാണ് ആദ്യമായി ഞാൻ അജിത്തിനെ നേരിൽ കാണുന്നത്. അന്ന് അദ്ദേഹം പറഞ്ഞിട്ടാണ് ഈ സിനിമ ഞാൻ ചെയുന്നത്. ആ സമയത്ത് കടുത്ത ബാക്ക് പെയിന്‍ പ്രശ്നം നേരിടുകയായിരുന്നു അജിത്ത്.
പാട്ട് രംഗങ്ങള്‍ ചിത്രീകരിക്കാനായി 15 ദിവസത്തെ ഷൂട്ട് ഷെഡ്യൂളിന് ഞങ്ങള്‍ ന്യൂസിലാന്റിലേക്ക് പോകുകയായിരുന്നു. രണ്ടോ മൂന്ന് പാട്ട് എടുക്കണം, അതിനൊപ്പം ചില രംഗങ്ങളും എടുക്കാനുണ്ട്.’ സുന്ദർ സി പറഞ്ഞു.
‘ഫ്ളൈറ്റില്‍ പോകുമ്പോഴാണ് എന്നോട് അജിത്ത് പറയുന്നത്, എനിക്ക് പെട്ടന്ന് ഒരു സര്‍ജറിയുണ്ട്, ആ ഡോക്ടര്‍ റിട്ടയര്‍ ചെയ്യാന്‍ പോകുകയാണ്, അതിന് ശേഷം അദ്ദേഹം അബ്രോഡ് സെറ്റില്‍ഡ് ആവും. അതിന് മുന്‍പ് എനിക്ക് ഡേറ്റ് തന്നിട്ടുണ്ട്. നമ്മുടെ ഷൂട്ട് നിങ്ങള്‍ ഏഴ് ദിവസം കൊണ്ട് തീര്‍ത്തുവെങ്കില്‍, എനിക്ക് എട്ടാമത്തെ ദിവസം ഇന്ത്യയിൽ പോയി അഡ്മിറ്റ് ആവാം ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞു.
അതിലെ മറ്റൊരു പ്രശ്നം എന്താണെന്നുവച്ചാല്‍, ഓപ്പറേഷന് ചെയ്തിട്ട് അത് വിജയിക്കുമോ ഇല്ലയോ എന്നറിയില്ല. ഒരുപക്ഷേ പ്രതീക്ഷിക്കാത്തത് സംഭവിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ കിടപ്പിലായിരിക്കും. അതുകൊണ്ട് ഷൂട്ടിങ് മുഴുവന്‍ ഈ ഏഴ് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന് പറഞ്ഞു. അങ്ങനെ ചിത്രീകരിച്ച സിനിമയാണ് അത്. ആ സിനിമയിൽ നൃത്തം ചെയ്യുമ്പോൾ അജിത്തിന് നിൽക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു,’ സുന്ദർ സി കൂട്ടിച്ചേർത്തു.