“ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് എന്നെ അസ്വസ്ഥനാക്കാന്‍ സാധിക്കില്ല”; ആരോപണങ്ങളിൽ പ്രതികരിച്ച് വിജയ് സേതുപതി

','

' ); } ?>

തനിക്കെതിരെയുള്ള ലൈംഗിക അതിക്രമ ആരോപണം നിഷേധിച്ച് നടൻ വിജയ് സേതുപതി. ആരോപണം പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും,
തന്നെ അറിയുന്നവര്‍ ആരോപണം കേട്ടാല്‍ ചിരിക്കുമെന്നുമായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം. ഇത് ചിലപ്പോൾ തന്റെ സിനിമ ജീവിതത്തെ തകർക്കാനുള്ള ശ്രമമായിരിക്കുമെന്നും വിജയ് കൂട്ടിച്ചേർത്തു. ഡെക്കാന്‍ ക്രോണിക്കിലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“എന്നെ അറിയുന്നവർ ഇത് കേട്ടാൽ ചിരിക്കും. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് എന്നെ അസ്വസ്ഥനാക്കാന്‍ സാധിക്കില്ല. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളുമെല്ലാം അസ്വസ്ഥരാണ്. പക്ഷെ അവരോട് ഞാന്‍ പറയുന്നത് വിട്ടു കളയാനാണ്. ഈ സ്ത്രീ പ്രശസ്തിയ്ക്ക് വേണ്ടി ചെയ്യുന്നതാണിത്. അല്‍പ നിമിഷത്തെ പ്രശസ്തി അവര്‍ ആസ്വദിച്ചോട്ടെ” വിജയ് സേതുപതി പറഞ്ഞു.

ഞാൻ സൈബര്‍ ക്രൈമിന് പരാതി നൽകിയിട്ടുണ്ട്. ഏഴ് വര്‍ഷം എല്ലാ തരത്തിലുള്ള വിസ്പറിങ് ക്യാംപയിനുകളും ഞാന്‍ നേരിട്ടു. ഇതുവരെ അത്തരം ടാര്‍ഗറ്റിങുകള്‍ എന്നെ ബാധിച്ചിട്ടില്ല. ഒരിക്കലും ബാധിക്കുകയുമില്ല. എന്റെ പുതിയ സിനിമ നന്നായി ഓടുന്നുണ്ട്. മിക്കവാറും എന്നെ അവഹേളിച്ച് എന്റെ സിനിമയെ തകര്‍ക്കാമെന്ന് അസൂയാലുക്കള്‍ ആരെങ്കിലും ചിന്തിച്ചു കാണാം. അങ്ങനെ നടക്കില്ല. ഇന്നത്തെ കാലത്ത് ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം. ഫില്‍റ്ററുകളില്ല. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുണ്ടെങ്കില്‍ തിരിച്ചടികളെക്കുറിച്ച് ഭയമില്ലാതെ ഇഷ്ടമുള്ളതെന്തും എഴുതാമല്ലോ. വിജയ് സേതുപതി കൂട്ടിച്ചേർത്തു.

രമ്യ മോഹന്‍ എന്ന യുവതിയാണ് വിജയ് സേതുപതിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നത്. തന്റെ സുഹൃത്തിനെ വര്‍ഷങ്ങളായി വിജയ് സേതുപതി ചൂഷണം ചെയ്തു വരികയായിരുന്നുവെന്നും, അവളിപ്പോള്‍ റീഹാബിലാണെന്നുമായിരുന്നു രമ്യയുടെ ആരോപണം. അതേസമയം സംഭവം ചര്‍ച്ചയായി മാറിയതോടെ രമ്യ മോഹന്‍ തന്റെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.