പാട്ട് പാടുമോ?…മാതൃഭൂമിക്കെതിരെ വിമര്‍ശനം

സംവിധായകന്‍ സച്ചിയുടെ മരണത്തെ തുടര്‍ന്ന് മാതൃഭൂമി ചാനല്‍ പ്രൈം ഡിബേറ്റ് ചര്‍ച്ചാ വിഷയമാക്കിയത് സച്ചിയുടെ വിയോഗമാണ്. സംവിധായകന്‍ രഞ്ജിത്, നഞ്ചമ്മ, രഞ്ജി പണിക്കര്‍, പഴനിസ്വാമി, എം.എ നിഷാദ് എന്നിവരെല്ലാം സച്ചിയെ ഓര്‍മ്മിച്ച് കൊണ്ട് ചര്‍ച്ചയില്‍ പങ്കെടുത്തു. പകല്‍ സച്ചിയുടെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ വാവിട്ടുകരയുന്ന നഞ്ചമ്മയാണ് രാത്രി സച്ചിയെ ഓര്‍മ്മിക്കാനായി ചാനലിലെത്തിയത്. അവരോട് അവതാരകന്‍ ‘ഒരു പാട്ടുപാടുമോ’ എന്ന ചോദ്യം അനവസരത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍മീഡിയയിലെ വിമര്‍ശനം. പാട്ടുപാടാന്‍ പറയുമ്പോള്‍ നഞ്ചിയമ്മ അങ്ങോട്ടുമിങ്ങോട്ടും നോക്കിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് ഇടപെട്ടു. ‘അതുവേണോ മഞ്ജുഷേ, അവര്‍ എത്രമാത്രം വിഷമിക്കുന്നുണ്ടെന്ന് സാമാന്യബോധമുള്ളയാളുകള്‍ക്കൊക്കെ മനസ്സിലാകും’ എന്ന് രഞ്ജിത്ത് പറഞ്ഞതോടെ അവതാരകന്‍ ചോദ്യത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ‘വേദനിക്കുന്ന സമയത്ത് പാടുന്ന പാട്ടു കൂടെയാണല്ലോ’ അതെന്ന് ഓര്‍ത്താണ് ചോദിച്ചതെന്ന് പറഞ്ഞ് അവതാരകന്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് ചര്‍ച്ച തുടരുന്നത്.

2016ല്‍ വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിക്ക് മകള്‍ നൃത്തചുവടുകളോടെ യാത്രാമൊഴി നല്‍കിയത് അന്ന് വലിയവാര്‍ത്തയായിരുന്നു. നൃത്തത്തെ അത്രമേല്‍ സ്‌നേഹിച്ച അമ്മയ്്ക്ക് നാട്യാഞ്ജലിയൊരുക്കുന്ന മകളുടെ ചിത്രം ആദരമായുമാണ് ലോകം കണ്ടത്. മൃണാളിനി സാരാഭായിക്ക് ഏറെ പ്രിയപ്പെട്ട കൃഷ്ണാ നീ ബേഗനേ എന്നു തുടങ്ങുന്ന കീര്‍ത്തനത്തിനൊത്തായിരുന്നു മല്ലിക സാരാഭായിയും വിദ്യാര്‍ത്ഥികളും ചുവടുവെച്ചത്. ഏതൊരു കലാകാരനും അത്തരം മാനസികാവസ്ഥയിലേക്കെത്താത്ത അനവസരത്തിലുള്ള ചോദ്യവും ഇടപെലുമാണ് ഇത്തരം വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്. ഓണ്‍ലൈന്‍ പഠനം മുടങ്ങിയ വിഷമത്തില്‍ ആത്മഹത്യ ചെയ്ത കുട്ടിയുടെ രക്ഷിതാക്കളെ അന്ന് തന്നെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചതിനെതിരെയുംനേരത്തെ മാതൃഭൂമിക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ നാല്‍പത്തിയൊന്നാം മിനുട്ടിലാണ് അവതാരകന്‍ പാട്ടുപാടാന്‍ ആവശ്യപ്പെട്ടത്. വീഡിയോ താഴെ കാണാം…