
നടൻ ഹരീഷ് കണാരന്റെ ആരോപണത്തിൽ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷയ്‌ക്ക് പിന്തുണയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കല്‍. “ഹരീഷിന്റെ ഡേറ്റ് നോക്കിയിരുന്ന സമയത്ത് ബാദുഷയ്ക്ക് ശമ്പളം കൊടുത്തിട്ടുണ്ടോ എന്ന് ഹരീഷ് വ്യക്തമാക്കിയിട്ടില്ലെന്ന് സിദ്ധു ചൂണ്ടിക്കാണിച്ചു. കൂടാതെ ബാദുഷയുടെ വിശദീകരണം കൂടി വന്നാലേ കാര്യങ്ങൾക്ക് വ്യക്ത വരികയുള്ളൂവെന്നും, എല്ലാത്തിനും രണ്ട് വശമുണ്ടാകുമെന്നും സിദ്ധു കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു സിദ്ധുവിന്റെ പ്രതികരണം.
“തന്റെ കയ്യില്‍ നിന്നു കടം വാങ്ങിയ വാങ്ങിയ പൈസയില്‍ ഒരു വലിയ എമൗണ്ട് ഇനിയും തിരികെ കൊടുക്കാനുണ്ട് എന്ന് പറഞ്ഞ് ഹരീഷ് കണാരന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയാണ് ഓണ്‍ലൈന്‍ മീഡിയയില്‍ ഇപ്പോഴത്തെ ചർച്ച. അഞ്ചുവര്‍ഷത്തോളം ഹരീഷ് കണാരന്റെ ഡേറ്റ് നോക്കിയത് ബാദുഷയാണെന്ന് പറയുന്നു. ആ സമയത്ത് ഹരീഷ് ബാദുഷയ്ക്ക് ശമ്പളം കൊടുത്തിട്ടുണ്ടോ എന്ന് ഹരീഷ് വ്യക്തമാക്കിയിട്ടില്ല. എന്ത് ധാരണയുടെ പുറത്താണ് ഹരീഷിന്റെ ഡേറ്റ് ബാദുഷ നോക്കിയിരുന്നത് എന്നും നമുക്ക് അറിയില്ല ബാദുഷയുടെ ഭാഗത്തുനിന്ന് ഇതിന് ഒരു വിശദീകരണവും വന്നിട്ടില്ല. ബാദുഷയുടെ വിശദീകരണം വരുമ്പോഴേ നമുക്ക് ഇതിന്റെ സത്യാവസ്ഥ മനസ്സിലാകുകയുള്ളൂ.” സിദ്ധു പനയ്ക്കൽ കുറിച്ചു.
“ഹരീഷ് കണാരന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയായിരിക്കും, അല്ലെങ്കില്‍ അദ്ദേഹം ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്നു പറയില്ലല്ലോ. പണമിടപാടിന്റെ പേരില്‍ അവസരം ഇല്ലാതാക്കി എന്ന് ഹരീഷ് പറഞ്ഞത് ശരിയാണെങ്കില്‍ അത് പാടില്ലാത്തതാണ്. പക്ഷേ ബാദുഷയുടെ ഭാഗം കൂടി കേട്ടാലേ അതിനൊരു വ്യക്തത വരികയുള്ളൂ. കടം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു കൊടുക്കേണ്ടത് തന്നെയാണ്. ഒരു ഓണക്കാലത്ത് ഞങ്ങള്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്റെ മുഴുവന്‍ മെമ്പര്‍മാര്‍ക്കും ഓണക്കിറ്റ് കൊടുത്ത ആളാണ് ബാദുഷ. കൂടാതെ കോവിഡ് കാലത്ത് ഒരുപാട് സുമനസ്സുകളുടെ സഹായത്തോടെ കോവിഡ് കിച്ചന്‍ നടത്തി ധാരാളം പേര്‍ക്ക് മാസങ്ങളോളം ഭക്ഷണം കൊടുക്കുന്നതിന് നേതൃത്വം കൊടുത്തതും ബാദുഷയാണ്. അങ്ങിനെ നന്മയുടെ നല്ലൊരു വശവും ബാദുഷക്കുണ്ട്. എത്രയും പെട്ടെന്ന് കാര്യങ്ങള്‍ വ്യക്തമാക്കാനുള്ള ബാധ്യത ബാദുഷക്കുണ്ട്. എന്ത് കാര്യത്തിനും ഒരു രണ്ടുവശം ഉണ്ടല്ലോ.” സിദ്ധു പനയ്ക്കൽ കൂട്ടിച്ചേർത്തു.
താൻ കടം നല്‍കിയ 20 ലക്ഷം തിരികെ ചോദിച്ചതോടെ ബാദുഷ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നാണ് ഹരീഷ് കണാരന്‍ ആരോപിച്ചത്
ബാദുഷ 20 ലക്ഷത്തോളം രൂപ തന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയിട്ട് തിരിച്ചു നല്‍കിയില്ലെന്നും ഈ വിവരം സംഘടനയില്‍ അടക്കം പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നുമാണ് ഹരീഷ് കണാരന്‍ ആരോപിച്ചത്. എആര്‍എം അടക്കമുള്ള സിനിമകളിലെ തന്റെ അവസരം നഷ്ടമാക്കിയതായാണ് ഹരീഷ് പറയുന്നത്.