
തന്റെ നുണകുഴിക്കാരണം സിനിമയിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി സിദ്ധി ഇദ്‌നാനി. താൻ കരയുമ്പോൾ നുണക്കുഴി കാണുമെന്നും, അത് സംവിധായകർക്ക് ഇഷ്ടമല്ലെന്നും സിദ്ധി പറഞ്ഞു. കൂടാതെ തന്റെ കയ്യില്‍ നില്‍ക്കാത്ത കാര്യം തനിക്ക് എങ്ങനെ നിയന്ത്രിക്കാനാകുമെന്നും സിദ്ധി കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രം ‘രെട്ട തല’യുടെ പ്രമോഷൻ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു താരം. നുണക്കുഴിയെക്കുറിച്ചുള്ള ചോദ്യത്തിന് അതാണ് സിദ്ധിയിലെ ആകര്‍ഷണമെന്ന് സഹതാരം അരുണ്‍ വിജയ് മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധിയുടെ പ്രതികരണം.
“നുണക്കുഴിയുടെ പേരില്‍ ആളുകള്‍ എന്നെ പ്രശംസിക്കാറുണ്ട്, എന്നാല്‍ ചിലപ്പോഴൊക്കെ ഇതൊരു പ്രശ്നമാകാറുണ്ട്. ഞാന്‍ കരയുമ്പോള്‍ നുണക്കുഴി കാണും. ഇത് സംവിധായകര്‍ക്ക് ഇഷ്ടമാകില്ല. കരയേണ്ട സീനില്‍ ഞാന്‍ ചിരിക്കുന്നതായി അവര്‍ക്ക് തോന്നും. ഞാന്‍ അവര്‍ക്ക് ചിരിക്കുകയല്ല കരയുകയാണെന്ന് വിശദീകരിച്ച് കൊടുക്കേണ്ടി വരും. എന്‍റെ കയ്യില്‍ നില്‍ക്കാത്ത കാര്യം എനിക്ക് എങ്ങനെ നിയന്ത്രിക്കാനാകും.” സിദ്ധി പറഞ്ഞു.
2023 ൽ പുറത്തിറങ്ങിയ കതർ ബാഷ എൻഡ്ര മുത്തുരാമലിംഗം എന്ന ചിത്രത്തിന് ശേഷം വീണ്ടും തമിഴിലേക്ക് എത്തുന്ന ചിത്രമാണ് ‘രെട്ട തല’.
അരുൺ വിജയ് ആണ് ചിത്രത്തിൽ നായകൻ. തമിഴിലും തെലുങ്കിലും ചെയ്ത കഥാപാത്രങ്ങളേക്കാള്‍ സിദ്ധിയെ മലയാളിക്ക് പരിചയപ്പെടുത്തിയത് ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയാണ്. ചിത്രത്തിൽ ഗീതാഞ്ജലി മേനോൻ എന്ന കഥാപാത്രത്തെയാണ് സിദ്ധി അവതരിപ്പിച്ചത്. ഹിന്ദിയിലേക്കുള്ള താരത്തിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ജമ്പ ലക്കിടി പമ്പ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിദ്ധി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. ചിത്രം ഹിറ്റായി മാറിയിരുന്നു. ഈ ചിത്രത്തിന് ശേഷം ഡിംപിൾ ക്വീൻ എന്നായിരുന്നു ടോളിവുഡ് സിദ്ധിയെ വിശേഷിപ്പിച്ചത്. തമിഴിലേക്കുള്ള താരത്തിന്‍റെ ചുവടുവെപ്പും ശ്രദ്ധേയമായിരുന്നു. വെന്തു തനിന്ത്ത് കാട് എന്ന ഗൗതം മേനോന്‍ ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള അരങ്ങേറ്റം.