ഷൊര്‍ണൂര്‍ മേളം തിയേറ്റര്‍ ഓര്‍മ്മയിലേക്ക്…

ഷൊര്‍ണൂര്‍ :പ്രതിസന്ധികള്‍ വില്ലനായി ഷൊര്‍ണൂര്‍ മേളം സിനിമാ തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തുന്നു. 1980 കളുടെ കാലത്ത് ആധുനിക മുഖച്ഛായ യോടെ ഷൊര്‍ണൂര്‍ നഗരത്തില്‍ ഉയര്‍ന്ന് വന്ന സിനിമ തിയേറ്ററാണ് മേളം. ‘ആരംഭം ‘ എന്ന സിനിമയോടെയായിരുന്നു മേളത്തിന്റെ ആരംഭം.സിനിമ തിയേറ്റര്‍ രംഗത്ത് ഷൊര്‍ണൂരിന് പ്രശസ്തി സമ്മാനിച്ച തിയേറ്ററാണ് മേളം. 900 സീറ്റുകള്‍ ഉള്ള വലിയ തിയേറ്റര്‍ അത്യാധുനിക ശബ്ദദൃശ്യ സാങ്കേതിക സംവിധാനങ്ങള്‍ മേളത്തിന് സ്വന്തമാണ്. റസൂല്‍ പൂക്കുട്ടിയടക്കം മേളത്തിലെ ശബ്ദസംവിധാനത്തിലെ തികവിനെ പ്രശംസിച്ചിട്ടുണ്ട്. പഴശ്ശിരാജ എന്ന സിനിമ റസൂലും, മമ്മൂട്ടിയും ഒന്നിച്ചിരുന്നാണ് മേളത്തിലിരുന്ന് ആസ്വദിച്ചത്. തിയേറ്റര്‍ പ്രവര്‍ത്തന രംഗത്ത് താളം നഷ്ട്ടമായ മേളം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഈ മാസം 30 ഓടെ സ്ഥിരമായി അടച്ചു പൂട്ടുകയാണെന്ന് കാണിച്ച് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി കഴിഞ്ഞു. കേരളത്തിലെ എ ക്ലാസ് റിലീംസിംഗ് സെന്റര്‍ എന്ന നിലയില്‍ ഷൊര്‍ണൂര്‍ മേളം തിയേറ്റര്‍ ഏറെ പ്രശസ്തമായിരുന്നു. ഷൊര്‍ണൂര്‍ റെയില്‍വെ ജംഗ്ഷന്‌ എതിര്‍വശത്തായിട്ടാണ് മേളം തിയേറ്റര്‍ പ്രവര്‍ത്തിച്ചു വരുന്നത്. വടക്കാഞ്ചേരി , ചേലക്കര, ഒറ്റപ്പാലം, പട്ടാമ്പി, ദേശമംഗലം, ചെറുതുരുത്തി എന്നിങ്ങനെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ നിരവധി പ്രദേശങ്ങളില്‍ നിന്നുള്ള സിനിമാപ്രേക്ഷകരുടെ ഇഷ്ട തിയേറ്ററായിരുന്നു മേളം. മള്‍ട്ടിപ്ലക്‌സ് തരംഗത്തിനൊത്ത് തിയേറ്റര്‍ മുഖം മാറ്റാത്തതാണ് പ്രേക്ഷകര്‍ മേളത്തെ കയ്യൊഴിയാന്‍ കാരണമാക്കിയതെന്ന് പറയാം. എയര്‍ കണ്ടീഷന്‍ ചെയ്ത് കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും, മള്‍ട്ടിപ്ലക്‌സ് വിപ്ലവം തിയേറ്റര്‍ മേഖലയില്‍ പടര്‍ന്ന് പിടിച്ചത് തിരിച്ചറിയാന്‍ തിയറ്റര്‍ നടത്തിപ്പുകാര്‍ വൈകി പോയിരുന്നു. നാലുപാടും മള്‍ട്ടിപ്ലക്‌സ് പൊങ്ങിയതോടെ പ്രേക്ഷകര്‍ ചുരുങ്ങി വന്നു. ‘വേടനും, വേടത്തിയും തമ്മിലുള്ള പ്രണയാര്‍ദ്രമായ ചുമര്‍ ശില്‍പ്പമായിരുന്നു മേളം തിയേറ്ററിന്റെ പ്രധാന മുഖമുദ്ര.