
താരസംഘടനയായ ‘അമ്മ’യുടെ യോഗങ്ങളിൽ നിന്ന് പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ തുടങ്ങിയ യുവതാരങ്ങൾ വിട്ടുനിൽക്കുന്നതിനെതിരെ നടൻ ഷോബി തിലകൻ. വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിലാണ് താരങ്ങളുടെ ഈ നിലപാടിനെതിരെ അദ്ദേഹം പരസ്യമായി രംഗത്തുവന്നത്. സിനിമയിലെ പ്രമുഖ യുവതാരങ്ങൾ സംഘടനയുടെ യോഗങ്ങളിൽ പങ്കെടുക്കാത്തത് ശരിയായ പ്രവണതയല്ലെന്ന് ഷോബി തിലകൻ ചൂണ്ടിക്കാട്ടി. പൃഥ്വിരാജ്, ഫഹദ്, ദുൽഖർ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സംഘടനയ്ക്ക് ഉള്ളിൽ നിൽക്കുമ്പോൾ അതിന്റെ നിയമങ്ങളും കൂട്ടായ്മകളും മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും, ഇത്തരം വിട്ടുനിൽക്കലുകൾ സംഘടനയുടെ ലക്ഷ്യങ്ങളെയും കെട്ടുറപ്പിനെയും ബാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
‘നമ്മുടെ മീറ്റിങ്ങില്‍ യുവതാരങ്ങള്‍ ആരും വരുന്നില്ല. ഈ മീറ്റിങില്‍ അജു വര്‍ഗീസ് ചോദിച്ചു, എന്തുകൊണ്ട് വരുന്നില്ലെന്ന്. പൃഥ്വിരാജ്, ദുല്‍ഖര്‍,ഫഹദ്, ചാക്കോച്ചന്‍, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി ഇവരാരും മീറ്റിങ്ങിന് വന്നില്ല. ടൊവിനോയും ആസിഫ് അലിയും കഴിഞ്ഞ മീറ്റിങ്ങിന് വന്നിരുന്നു. എന്തുകൊണ്ടാണ് മറ്റുള്ളവര്‍ വരാത്തത്? അവര്‍ വരണം. അവര്‍ക്കു വേണ്ടിയല്ല. സാധാരണ അംഗങ്ങള്‍ക്ക് വേണ്ടി. ഒരു മാസത്തെ മരുന്ന് സൗജന്യമായി കിട്ടാന്‍ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് ഈ സംഘടനയില്‍. അവർക്ക് വേണ്ടി വരണം. അംഗങ്ങളുടെ വെല്‍ഫെയറിന് വേണ്ടി വരണം” ഷോബി തിലകൻ പറഞ്ഞു.
”മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സുരേഷ് ഗോപിയുടേയും മാത്രം പേര് വച്ച് ഇത്രയും ഉണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ ഇവരും കൂടി വരുമ്പോള്‍, ഇവര്‍ ബ്രാന്റ് അംബാസിഡര്‍മാരാകുമ്പോള്‍ അമ്മയ്ക്ക് ലഭിക്കുന്ന വരുമാനം എന്തുമാത്രം ആയിരിക്കും. അമ്മയുടെ കാര്യങ്ങള്‍ ഇപ്പോഴുള്ളതിനേക്കാള്‍ നന്നായി ചെയ്യാനാകില്ലേ. കഴിഞ്ഞ മീറ്റിങ്ങില്‍ തന്നെ കൈ നീട്ടം എന്നത് അയ്യായിരത്തില്‍ നിന്നും 6500 രൂപയാക്കി. അത് ചില്ലറക്കാര്യമാണോ? ഏത് സംഘടനയ്ക്ക് സാധിക്കും? അമ്മ സംഘടന ഇങ്ങനെ നാമാവശേഷമായി പോകാന്‍ പാടില്ല.” ഷോബി തിലകൻ കൂട്ടിച്ചേർത്തു.
അമ്മയുടെ അകത്ത് നടക്കുന്ന പൊട്ടിത്തെറികള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണസമിതിയൊന്നാകെ രാജിവച്ചിരുന്നു. അധികാരമേറ്റ് ഒരു വര്‍ഷം പോലും തികയും മുമ്പാണ് ശ്വേത മേനോന്‍ പ്രസിഡന്റായ ഭരണസമിതി രാജിവെച്ചത്. പുതിയ ഭരണസമിതിയെ കണ്ടെത്തും വരെ അമ്മയെ നയിക്കാന്‍ അഡ്‌ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. രമേശ് പിഷാരടി നയിക്കുന്ന അഡ്‌ഹോക് കമ്മിറ്റിയ്ക്കാണ് തെരഞ്ഞെടുപ്പ് നടത്തി പുതിയ നേതൃത്വത്തെ കണ്ടെത്താനുള്ള ഉത്തരവാദിത്തം.