മുസ്ലീം വിരുദ്ധ പ്രചരണമാക്കുന്ന നിങ്ങളെയോര്‍ത്ത് ലജ്ജ: പാര്‍വ്വതി

മലപ്പുറം ജില്ലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മനേക ഗാന്ധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടി പാര്‍വ്വതി തിരുവോത്ത്. സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിലായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ വിദ്വേഷ പ്രചരണം. പാര്‍വ്വതിയുടെ വാക്കുകള്‍…
‘മൃഗങ്ങള്‍ ക്രൂരമായ സ്‌ഫോടനാത്മക കെണികളില്‍ ഇരയാകുന്നത് അവസാനിപ്പിക്കേണ്ടതാണ്. ഇത് ശിക്ഷാര്‍ഹമായ കുറ്റമാണ്!. എന്താണ് സംഭവിച്ചതെന്ന് കേട്ടതോടെ തന്നെ തകര്‍ന്നു !!. പക്ഷേ ഇത് സംഭവിച്ച ജില്ലയുടെ പേരില്‍ പുതിയ വിദ്വേഷമുണ്ടാക്കാന്‍ പിടിവള്ളിയായി ഉപയോഗിക്കുന്ന നിങ്ങളെക്കുറിച്ച് ലജ്ജതോന്നുന്നു’.

മലപ്പുറം തീവ്രമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്നായിരുന്നു ആന ചരിഞ്ഞ സംഭവത്തില്‍ മേനക ഗാന്ധിയുടെ പരാമര്‍ശം. രൂക്ഷമായ ട്വീറ്റിന് താഴെയിട്ട കമന്റിലും വിമര്‍ശനങ്ങളാണുള്ളത്. ‘ഇത് ഒരു മുസ്ലീം വിരുദ്ധ, വിദ്വേഷ പ്രചാരണമാക്കാനുള്ള അവസരത്തിലേക്ക് നിങ്ങള്‍ എങ്ങനെ ചാടുന്നു’ എന്നത് ആശ്ചര്യകരമാണെന്ന് പാര്‍വ്വതി കുറ്റപ്പെടുത്തി. യഥാര്‍ത്ഥ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കണം. അനുമാനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടിംഗിനെയും അടിസ്ഥാനമാക്കി നിങ്ങള്‍ എത്രത്തോളം വിദ്വേഷം വളര്‍ത്തുമെന്നും’ കമന്റിലൂടെ പാര്‍വതി ചോദിക്കുന്നുണ്ട്.