‘അമ്മ’ എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കും; ഷെയ്ന്‍

നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ താരസംഘടനയായ ‘അമ്മ’യുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. ‘അമ്മ’ എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്ന് ഷെയ്ന്‍ വാക്കാല്‍ ഉറപ്പ് നല്‍കുകയും എഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.

ഉല്ലാസത്തിന്റെ ഡബ്ബിംഗും വെയില്‍, ഖുര്‍ബാനി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗുമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും ഷെയ്ന്‍ നിഗം അമ്മയ്ക്ക് ഉറപ്പുനല്‍കി. ഇക്കാര്യങ്ങള്‍ അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും.

നേരത്തെ നിര്‍മാതാക്കളെ മനോരാഗികള്‍ എന്നു വിളിച്ചതില്‍ ഷെയ്ന്‍ നിഗം മുന്‍പ് മാപ്പു പറഞ്ഞിരുന്നു. മാപ്പ് ചോദിച്ചുകൊണ്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയ്ന്‍ കത്തയച്ചത്. വിഷയം രമ്യമായി പരിഹരിക്കണമെന്ന് അന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 19ാം തീയതി ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗത്തില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ കത്തിന് ഇതുവരെ ഷെയ്ന്‍ മറുപടി നല്‍കിയിരുന്നില്ല. കൂടുതല്‍ പ്രതിഫലം നല്‍കാതെ സഹകരിക്കില്ല എന്ന നിലപാടിലായിരുന്നു ഷെയ്ന്‍.

നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം. ഉല്ലാസം സിനിമയുടെ കരാര്‍ ഒപ്പിടുന്ന സമയത്ത് 30 ലക്ഷമാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ഇത് 45 ലക്ഷം രൂപയായി ഷെയ്ന്‍ നിഗം കൂട്ടി ചോദിച്ചതായും ചൂണ്ടിക്കാട്ടി സിനിമയുടെ നിര്‍മാതാക്കളായ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചിരുന്നു.