മലകയറാന്‍ നിര്‍ബന്ധം പിടിക്കുന്നവര്‍ പോയി അനുഭവിക്കട്ടെയെന്ന് നെടുമുടി വേണു,പുരുഷന്മാര്‍ തള്ളി,നുള്ളി,എന്നു പരാതിപറയാന്‍ നില്‍ക്കരുതെന്ന് ഷീല

ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതികരിച്ച് നടി ഷീലയും നടന്‍ നെടുമുടി വേണുവും. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിവിധി വന്നു. കോടതിക്ക് അങ്ങനെയെ വിധി പറയാന്‍ കഴിയുള്ളുഎന്നുതന്നെയാണ് തന്റെ അഭിപ്രായമെന്ന് നടി ഷീല പറഞ്ഞു. പെണ്‍കുട്ടികള്‍ ശബരിമല കയറിയാല്‍ ഇനി സംഭവിക്കാന്‍ പോകുന്ന പല കാര്യങ്ങളുമുണ്ട്. പുരുഷന്മാര്‍ തള്ളി, നുള്ളി, നോക്കി എന്നുതുടങ്ങിയ പരാതികളും പരിഭവങ്ങളുമുണ്ടാകാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ക്ഷേത്ര മര്യാദകള്‍ക്കൊപ്പം പെരുമാറിയാല്‍ നന്നായിരിക്കുമെന്നും ഷീല അഭിപ്രായപ്പെടുന്നു.

‘ സുപ്രീംകോടതി വിധി വന്നത് ശരി. കോടതിക്ക് അങ്ങനെയെ കാണാന്‍ കഴിയൂ എന്ന് നടന്‍ നെടുമുടി വേണു പ്രതികരിച്ചു.പുരുഷന്മാരും സ്ത്രീകളും ശബരിമല കയറുന്നതില്‍ വേര്‍തിരിവോടെ കോടതിക്ക് നില്‍ക്കാനാവില്ല. ശബരിമല കാലക്രമേണ കാടുകള്‍ നശിച്ച ഒരു നഗരമായി മാറുകയും വന്‍കിട ഹോട്ടലുകളും കെട്ടിട സമുച്ചയങ്ങളും ഉണ്ടാകുകയും ആണായാലും പെണ്ണായാലും ആളുകള്‍ അടിച്ചുപൊളിച്ച് ജീവിക്കാനുള്ള ഒരു സ്ഥലമായും മാറും. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ അതായിരിക്കും സംഭവിക്കാന്‍ പോകുന്നത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് നടുവില്‍ ശബരിമല. പതിനെട്ടാം പടി വളരെ വീതി കുറഞ്ഞിട്ടുള്ളതാണ്.

അതുവഴി സ്ത്രീകള്‍ക്കൊപ്പം കയറുക പ്രയാസമായിരിക്കും. കൊച്ചുകുട്ടികള്‍ക്കും 50 വയസുകഴിഞ്ഞവര്‍ക്കും ശബരിമലയില്‍ കയറാമല്ലോ. ആ പ്രായം വരെ കാത്തിരിക്കാന്‍ സ്ത്രീകള്‍ എന്തിന് മടിക്കണം? ശബരിമലയില്‍ പോകണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ചെറുപ്പക്കാരായ സ്ത്രീകളുണ്ടെങ്കില്‍ അവര്‍ പോകട്ടെ, പോയി അനുഭവിക്കട്ടെ..’എന്നും നെടുമുടി വേണു പ്രതികരിച്ചു.