
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിട്ട ആനുകൂല്യം തനിക്ക് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് രണ്ടാം പ്രതി മാർട്ടിൻ ആന്റണി. താൻ ഡ്രൈവർ മാത്രമായിരുന്നെന്നും കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടില്ലെന്നും മാർട്ടിൻ ഹർജിയിൽ ചൂണ്ടി കാണിച്ചു.
കുറ്റകൃത്യം നടക്കുന്ന സമയത്ത് താൻ വാഹനത്തിൽ ഉണ്ടായിരുന്നില്ല. കേസിൽ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എട്ടാം പ്രതിയായ ദിലീപിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങൾ തന്നെയാണ് തനിക്കെതിരെയും ചുമത്തിയിരുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു ദിലീപിനെ വെറുതെ വിട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് കിട്ടിയ ആനുകൂല്യം തനിക്ക് കിട്ടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.
ഐടി നിയമ പ്രകാരം കേസിൽ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം കഠിനതടവാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. പ്രോസിക്യൂഷൻ്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് ജഡ്‌ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്. പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞത്. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നകേസിൽ വിധിവരുന്നത് സംഭവം നടന്ന് എട്ടുവർഷത്തിനുശേഷമാണ്.
2017 ഫെബ്രുവരി 17-നാണ് കേസിനാസ്‌പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.