നടി ശരണ്യ ശശി അന്തരിച്ചു

നടി ശരണ്യ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ,മാര്‍ച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശ്രദ്ധ നേടിയത്.

വര്‍ഷങ്ങളായി ജീവിതത്തില്‍ ഒരു പോരാളിയുടെ വേഷമാണ് നടി ശരണ്യ ശശിയ്ക്കുണ്ടായിരുന്നത് ഇടയ്ക്കിടെ ജീവിതത്തിന്റെ നിറങ്ങള്‍ കെടുത്താന്‍ എത്തുന്ന കാന്‍സറിനെ ഓരോ തവണയും പൊരുതി തോല്‍പ്പിച്ച താരമാണ് ഒുവില്‍ മരണത്തിന് കീഴടങ്ങിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ പതിനൊന്നു തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയകളും കാന്‍സര്‍ ചികിത്സ ഏല്‍പ്പിച്ച വേദനകളുമെല്ലാം മനശക്തി കൊണ്ട് അതിജീവിച്ച് ജീവിതത്തിലേക്ക് പിച്ച വെച്ചു തുടങ്ങിയ ശരണ്യയെ തേടി വീണ്ടും ട്യൂമര്‍ എത്തിയെന്ന സങ്കടകരമായ വാര്‍ത്തയാണ് നടി സീമ ജി നായര്‍ അവസാനമായി പങ്കു വെച്ചത്. ഇത്തവണ ട്യൂമറിനൊപ്പം ഇടിത്തീ പോലെ കോവിഡും ബാധിച്ചത് ആശങ്കയുണ്ടാക്കിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ശരണ്യ ഉള്ളതെന്നും എല്ലാവരും കൂടെയുണ്ടാകണമെന്നും ശരണ്യക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും സീമ വീഡിയോയില്‍ പറഞ്ഞിരുന്നു.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ ശരണ്യയ്ക്ക് 2012 ലാണ് ആദ്യം ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. പിന്നീട് അങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു. ബ്രെയ്ന്‍ ട്യൂമറുമായി ബന്ധപ്പെട്ടും തൈറോയ്ഡ് ക്യാന്‍സറുമായി ബന്ധപ്പെട്ടും പതിനൊന്നു സര്‍ജറികള്‍ ആണ് ഇതു വരെ നടന്നത്. തുടര്‍ച്ചയായി രോഗം ആവര്‍ത്തിക്കുന്നത് ഒരു അപൂര്‍വ്വമായ കേസാണ്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. രോഗകാലത്തും ദുരിതനാളുകളിലുമെല്ലാം ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീരിയല്‍ കലാകാരന്‍ാരുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്. നടി സീമ ജി നായരുടെ നേതൃത്വത്തില്‍ ശരണ്യക്കായി തിരുവനന്തപുരത്ത് ഒരു വീടും അടുത്തിടെ പണിതുനല്‍കിയിരുന്നു.