ഇതിലും ഭേദം ആത്മാഹൂതി തന്നെയാ!

വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ഒരു ചാനല്‍ സംഘടിപ്പിച്ച തത്സമയ പരിപാടിയില്‍ പരാതി പറയാന്‍ വിളിച്ച യുവതിയോട് ക്ഷുഭിതയായി സംസാരിച്ച എം.സി ജോസഫൈന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്ന വിമര്‍ശനമാണുയരുന്നത്. നിതാകമ്മീഷന്‍ ആയാലും,ആണായാലും, പെണ്ണായാലും,മനുഷ്യത്വം,വ്യക്തിത്വം, എന്നൊന്ന് ഇല്ലെങ്കില്‍ ഇതൊക്കെ തന്നെ അവസ്ഥയെന്ന് നടി സാദിക വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൂര്‍ണ്ണരൂപം താഴെ.

ഇതിലും ഭേദം ആത്മാഹൂതി തന്നെയാ!. പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇതാ ഇപ്പൊ കാണുകയും ചെയ്തു.
ഇവരെ ഒക്കെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാ. പ്രശ്‌നത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഉപദേശം കൊടുക്കാനല്ല ഒരാളെ ആവശ്യം അവരെ ഒന്ന് കേള്‍ക്കാന്‍ ആണ്. ഇവരുടെ ഒക്കെ വീട്ടില്‍ ഉള്ള ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും അവസ്ഥ എന്താണോ എന്തോ?. ജോലിയില്ലാത്ത ആയിരക്കണക്കിന് മനുഷ്യത്വം ഉള്ള ആളുകള്‍ ഉണ്ട് അവരെ ആരെങ്കിലും ഒക്കെ ഈ പണി ഏല്‍പ്പിച്ചാല്‍ പോരെ. അല്ലെങ്കില്‍ തന്നെ പെണ്ണിനെ കേള്‍ക്കാന്‍ പെണ്ണും ആണിനെ കേള്‍ക്കാന്‍ ആണും എന്തിനാണ്. സാമാന്യം മാനുഷിക മുല്യം അറിയുന്ന സഹജീവികളെ മനസിലാക്കാന്‍ മനസും,കഴിവുള്ള ഒരാളായാല്‍ പോരെ അതിനും ലിംഗ വ്യത്യാസം വേണോ? പെണ്ണിനെ മനസിലാക്കാനും പരിഗണിക്കാനും പെണ്ണിനെ ആകൂ എന്ന ചിന്ത ആണ് ആദ്യം മാറേണ്ടത്. മനുഷ്യത്വം, സഹിഷ്ണുത, സഹാനുഭൂതി ഒക്കെ ഒക്കെ ഉള്ള ആണിന്റെ കയ്യില്‍ തന്നെ ആണ് എന്നും സ്ത്രീ സുരക്ഷിതം. മൊത്തത്തില്‍ ഒരു അഴിച്ചുപണി നല്ലതാകും. ഒട്ടുമിക്ക വീടുകളിലും പുരുഷന്‍മാരേക്കാള്‍ പ്രശ്‌നം സ്ത്രീകള്‍ ആണ്. ഈ സ്ത്രീധന പ്രശ്‌നവും, കെട്ടുന്നവന്റെ ആവശ്യം അല്ല നാഥനില്ല കുടുബത്തിന്റെയും, ആ വീട്ടിലെ കുലസ്ത്രീയുടെയും ആവശ്യം ആണ്. ഈ ഭര്‍ത്താക്കന്മാരെ മാറ്റി അതിനു അവരെ പ്രേരിപ്പിക്കുന്ന അമ്മായിഅമ്മമാരെ കൂട്ടില്‍ അടക്കുന്ന രീതി കൊണ്ട് വന്നാല്‍ ഒരുപക്ഷെ ഇതില്‍ ഒരു മാറ്റം ഉണ്ടായേക്കാം. ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന പുരുഷമാര്‍ക്ക് പരാതി നല്‍കാനും ഒരു സ്ഥലം അത്യാവശ്യം ആണ് എന്നും ഒന്ന് ഓര്‍മപ്പെടുത്തി കൊള്ളട്ടെ. വനിതാകമ്മീഷന്‍ ആയാലും,ആണായാലും, പെണ്ണായാലും,മനുഷ്യത്വം,വ്യക്തിത്വം, എന്നൊന്ന് ഇല്ലെങ്കില്‍ ഇതൊക്കെ തന്നെ അവസ്ഥ!