ഹോളിവുഡിന്റെ ഇതിഹാസ നായകൻ, “റോബർട്ട് റെഡ്ഫോർഡ്” അന്തരിച്ചു

','

' ); } ?>

പ്രശസ്ത നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. ഉറക്കത്തിനിടെ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. മരണകാരണം വ്യക്തമാക്കിയിട്ടില്ല. റോബർട്ടിന്റെ പബ്ലിസിറ്റി സ്‌ഥാപനമായ റോജേഴ്സ് & കോവൻ പിഎംകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് സിൻഡി ബെർഗറാണ് മരണ വിവരം സ്‌ഥിരീകരിച്ചത്.

പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നിരന്തരം വാദിച്ച റെഡ്ഫോർഡ്, യൂട്ടായിലെ ഹൈവേ വികസനത്തിനും പവർ പ്ലാന്റുകൾക്കുമെതിരെ പോരാടിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകൾ നാച്ചുറൽ റിസോഴ്‌സസ് ഡിഫൻസ് കൗൺസിലിന്റെ ട്രസ്റ്റിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ സ്വതന്ത്ര സിനിമ ലോകത്തിലെ മുൻനിര പ്രദർശന കേന്ദ്രമാകുന്നത് റെഡ്ഫോർഡിന്റെ പ്രയത്നം കൊണ്ടാണ്. ക്വെന്റിൻ ടരന്റിനോ, സ്റ്റീവൻ സോഡർബർഗ്, റയാൻ കൂഗ്ലർ തുടങ്ങിയ സംവിധായകർക്ക് കരിയർ ആരംഭിക്കാൻ ഈ ഫിലിം ഫെസ്റ്റിവൽ സഹായകമായി.

ഹോളിവുഡിലെ സ്വതന്ത്ര ചലച്ചിത്ര പ്രസ്‌ഥാനത്തെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് അഞ്ച് പതിറ്റാണ്ടിലേറെ കാലം റോബർട്ട് സിനിമാ രംഗത്ത് സജീവമായിരുന്നു. ‘ബച്ച് കാസിഡി ആൻഡ് ദ് സൺഡാൻസ് കിഡ് (1969)’, ‘ദാ സ്റ്റ‌ിങ്’ (1973), ‘ത്രീ ഡെയ്സ് ഓഫ് ദ് കോണ്ടോർ’ (1975), ‘ഓൾ ദ് പ്രസിഡൻ്റ്സ് മെൻ’ (1976) തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് റോബർട്ട് പ്രശസ്‌തിയിലേക്ക് ഉയർന്നത്. പിന്നീട് ‘ഓർഡിനറി പീപ്പിൾ’ (1980) സംവിധാനം ചെയ്ത് അക്കാദമി അവാർഡ് നേടി. മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ നാല് അക്കാദമി അവാർഡുകളാണ് ‘ഓർഡിനറി പീപ്പിൾ’ നേടിയത്. 2002-ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്റ് ഓസ്ക‌റും റെഡ്‌ഫോർഡിന് ലഭിച്ചു. ‘എ റിവർ റൺസ് ത്രൂ ഇറ്റ്’ (1992), ‘ക്വിസ് ഷോ’ (1994) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത്‌ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.