മലയാള ചലച്ചിത്ര അഭിനേതാവ് റിസബാവ അന്തരിച്ചു

മലയാള ചലച്ചിത്ര അഭിനേതാവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ് റിസബാവ അന്തരിച്ചു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ്. 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനാണ്.

ദീര്‍ഘനാളായി രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്നു മൂന്നു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. പ്രമേഹം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ക്കു ചികിത്സ തേടി വരികയായിരുന്നു. നാലു ദിവസം മുമ്പു വെന്റിലേറ്ററിലേയ്ക്കു മാറ്റിയിരുന്നു. മട്ടാഞ്ചേരിയില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ഇന്നു തന്നെ ഖബറടക്കം ഉണ്ടായേക്കും.

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കര്‍മ്മയോഗി എന്നാ ചിത്രത്തിലുടെ അദ്ദേഹത്തിന് ലഭിച്ചു.

1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ ജനിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു.

1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990-ല്‍ തന്നെ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ വില്ലന്‍ വേഷം ചെയ്തതോടെയാണ്. ആ സിനിമയില്‍ റിസബാവ അവതരിപ്പിച്ച ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷം പ്രേക്ഷകരുടെ പ്രശംസ നേടി.

പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളില്‍ ഡബ്ബിംഗും ചെയ്തു. മലയാളത്തില്‍ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു.