പ്രതിഫലമില്ല, ഹിറ്റ് ചിത്രങ്ങള്‍ക്കെതിരെ ആരോപണവുമായി പ്രമുഖ സബ്‌ടൈറ്റിലിസ്റ്റ്

രജനീകാന്ത് ചിത്രങ്ങളായ യന്തിരന്‍, 2.0 എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കെതിരെ ആരോപണവുമായി തമിഴിലെ പ്രമുഖ സബ്‌ടൈറ്റിലിസ്റ്റ് രേഖ്‌സ്. സബ് ടൈറ്റില്‍ ഒരുക്കിയ തനിക്ക് ഇനിയും പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ട്വിറ്ററിലൂടെ രേഖ്‌സ് നടത്തിയ ആരോപണം വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച 2.0യുടെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ ഇംഗ്ലീഷ് സബ് ടൈറ്റിലിംഗ് ആണ് രേഖ്‌സ് നിര്‍വ്വഹിച്ചത്. എന്നാല്‍ ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും തനിക്കും ഒപ്പമുള്ളവര്‍ക്കും നിര്‍മ്മാതാക്കള്‍ ഇനിയും പ്രതിഫലം നല്‍കിയിട്ടില്ലെന്ന് രേഖ്‌സ് ആരോപിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഇമെയിലുകള്‍ക്കോ ടെലിഫോണ്‍ കോളുകള്‍ക്കോ ലൈക്ക പ്രൊഡക്ഷന്‍സ് മറുപടി നല്‍കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു. അതിനാലാണ് ഇക്കാര്യം താന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു.

ഇക്കാര്യം നേരിട്ട് ഉന്നയിക്കാന്‍ സണ്‍ പിക്‌ചേഴ്‌സിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ പരിശോധിച്ച ശേഷം അറിയിക്കാമെന്നാണ് അവര്‍ അറിയിച്ചതെന്നും പ്രതിഫലത്തിനായി ഇപ്പോഴും താന്‍ കാത്തിരിപ്പ് തുടരുകയാണെന്നും രേഖ്‌സ് ട്വിറ്ററില്‍ കുറിച്ചു.

എന്തിരന്റെ സമയത്ത് തന്നെ ശങ്കറിനെ ഇക്കാര്യം അറിയിച്ചതാണെന്നും അദ്ദേഹം ക്ഷമ ചോദിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. ‘നന്‍പന്റെ സബ് ടൈറ്റില്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഇക്കാര്യം പരിഹരിക്കാമെന്നാണ് അദ്ദേഹം അന്ന് ഉറപ്പ് നല്‍കിയത്.’ രജനീകാന്തിനെയോ ശങ്കറിനെയോ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനില്ലെന്നും ഇത് നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നമാണെന്നുമാണ് രേഖ്‌സ് പറയുന്നത്.