
സലാം ബാബു സംവിധാനം ചെയ്ത് മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ‘റെഡ് വൈൻ’ എന്ന സിനിമയെക്കുറിച്ച് തുറന്നു സംസാരിച്ച് എ.എസ്. ഗിരീഷ് ലാല്‍. ഓൺലൈൻ ചാനൽ ആയ മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ചിത്രത്തിന്റെ പരാജയത്തെക്കുറിച്ചും അതിന്റെ പിന്നിലുളള കാരണങ്ങളെക്കുറിച്ചും പങ്കുവെച്ചത്.
“മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒന്നും ആ സിനിമയില്‍ കൊടുക്കാന്‍ പറ്റിയില്ല. മോഹന്‍ലാല്‍ അവതരിപ്പിച്ചത് ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറായിരുന്നു. പക്ഷേ, ഒരു ഓഫീസര്‍ക്ക് ലഭിക്കേണ്ട പവറുകള്‍ അദ്ദേഹത്തിന് ചിത്രത്തില്‍ ലഭിച്ചില്ല. കുറച്ച് ഡൗണ്‍ ആയിപ്പോയതായി എനിക്ക് തോന്നി,” എന്നും ഗിരീഷ് ലാല്‍ പറഞ്ഞു. ചിത്രത്തിന് മുമ്പ് പുറത്തിറങ്ങിയ ബി. ഉണ്ണിക്കൃഷ്ണന്‍റെ ‘ഗ്രാന്റ്മാസ്റ്റര്‍’ വലിയ വിജയം കണ്ടിരുന്നു. അതിലെ പൊലീസ് കഥാപാത്രം പ്രേക്ഷക മനസ്സില്‍ ഏറെ തങ്ങിപ്പോയതാണെന്നും അതിനേക്കാള്‍ ശക്തമായ ക്യാരക്ടറാകേണ്ടിയിരുന്നുവെന്നും നിര്‍മാതാവ് ചൂണ്ടിക്കാട്ടി.
“അന്നേ തന്നെ എനിക്ക് തോന്നിയിരുന്നു ഈ പടം വിജയം കാണില്ലെന്ന്. ലാല്‍ സാറിനെ നേരിട്ട് കാണുകയും ഈ ആശങ്ക പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ അദ്ദേഹം പറഞ്ഞത്: ‘അത് കുഴപ്പമില്ല, നോക്കാം’, എന്നാണ് ” ഗിരീഷ് ലാല്‍ വ്യക്തമാക്കി. ചിത്രത്തിന്റെ ഡയലോഗിലും പെര്‍ഫോമന്‍സിലുമൊക്കെ ലാല്‍ സാറിന്റെ സ്‌പെഷ്യല്‍ ടച്ച് വേണമെന്ന ആഗ്രഹം നിര്‍മാതാവ് പ്രകടിപ്പിച്ചിരുന്നെങ്കിലും അത് പൂര്‍ണമായി കൊണ്ടവരാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.