തൂത്തുക്കുടി സമരം; രജനികാന്തിന് ഹാജരാകാന്‍ നോട്ടീസ്

2018ല്‍ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പുസംസ്‌കരണ യൂണിറ്റുകള്‍ക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഹാജരാകന്‍ നോട്ടീസ്. കേസ് അന്വേഷിക്കുന്ന ഏകാംഗ ജൂഡീഷ്യല്‍ പാനലാണ് രജനികാന്തിനെ വിളിച്ച് വരുത്തുന്നത്. റിട്ട.ജഡ്ജി അരുണ ജഗദീഷന്‍ നേരത്തെയും രജനികാന്തിനെ വിളിപ്പിച്ചിരുന്നുവെങ്കിലും ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് താരം ആവശ്യപ്പെടുകയായിരുന്നു.

പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണു തൂത്തുക്കുടിയിലെ സംഘര്‍ഷങ്ങള്‍ക്കു കാരണമെന്നും ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തണമെന്നും രജനികാന്ത് പറഞ്ഞിരുന്നു. ഇത് പ്രതിഷേക്കാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിനിടയാക്കിയിരുന്നു. സ്‌റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പ് സംസ്‌കരണശാലയില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ കൃഷിയെ ബാധിക്കുന്നുവെന്നും വെള്ളവും വായുവും മലിനമാക്കുന്നുവെന്നുമായിരുന്നു സമരക്കാരുടെ ആരോപണം. കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 13 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു.