”നാന്‍ ഒരു തടവെ സൊണ്ണാ…….” ആരാധകരുടെ ആശംസകളില്‍ മുങ്ങി ഇന്ന് തലൈവര്‍ക്ക് ജന്മദിനം…

സിനിമക്കും ജീവിതത്തിനുമപ്പുറം ഒരു വികാരതലത്തില്‍ ചില കഥാപാത്രങ്ങള്‍ എത്താറുണ്ട്. അത്തരം കഥാപാത്രങ്ങളുടെ ഒരു മുഴുനീളെ നിരയാണ് നടന്‍ രജനീകാന്ത്. തന്റെ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും, സ്വതസിദ്ധമായ ശൈലി കൊണ്ടും, വ്യക്തിത്വം കൊണ്ടും ഇന്ത്യയൊട്ടാകെ കീഴടക്കിയ അദ്ദേഹം ഇന്ന് തന്റെ 68ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഒരു ജനത തന്നെയാണ് ഇന്ന് അദ്ദേഹത്തിന് ജന്മദിന ആശംസകളുമായെത്തിയത്.

1950 ഡിസംബര്‍ 12ന് ബാഗ്ലൂരില്‍ വെച്ചാണ് ജനനം. യഥാര്‍ത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്വാദ്.
കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്വാദ് ജനിച്ചത്. റാണോജി റാവുവിന് കോണ്‍സ്റ്റബിള്‍ ആയി ജോലി കിട്ടിയതിനെ തുടര്‍ന്ന് കുടുംബം ബാംഗ്ലൂര്‍ നഗരത്തിലെ ഹനുമന്ത് നഗര്‍ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സില്‍ അമ്മ റാംബായി മരിച്ചു.

 

ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. ബാല്യത്തിലും കൗമാരത്തിലും രജനിക്ക് ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. അമ്മയുടെ അഭാവത്തില്‍ കാര്യമായ നിയന്ത്രണങ്ങളില്ലാത്ത ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും വഴി നടത്തി. ഒപ്പം വീട്ടില്‍ നിന്നും പണം മോഷ്ടിച്ച് സിനിമകള്‍ കാണുന്ന പതിവും തുടങ്ങിയിരുന്നു. ഇളയ മകനെ ഒരു പോലീസ് കോണ്‍സ്റ്റബിളാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന പിതാവിനെ ഇത് പലപ്പോഴും വിഷമിപ്പിച്ചിരുന്നു. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശിവാജി കോളേജില്‍ പ്രവേശനം നേടണമെന്ന പിതാവിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി മദ്രാസിലേക്ക് പുറപ്പെട്ടു. എങ്ങനെയെങ്കിലും സിനിമയില്‍ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസില്‍ അലഞ്ഞെങ്കിലും അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികള്‍ ചെയ്തു പിടിച്ചു നില്‍ക്കുവാനുള്ള ശ്രമങ്ങളും നടത്തി. ഒടുവില്‍ കൈയ്യിലുണ്ടായിരുന്ന തുക ചെലവായിത്തീര്‍ന്നപ്പോള്‍ ബാംഗ്ലൂരിലേക്ക് തന്നെ മടങ്ങി വരേണ്ടി വന്നു.

 

 

ഒരു സ്ഥിരം തൊഴില്‍ ലഭിച്ചാല്‍ ശിവാജിയുടെ സ്വഭാവം മെച്ചപ്പെടുമെന്നുള്ള ധാരണയില്‍ മൂത്ത സഹോദരന്‍ സത്യനാരായണ റാവു മുന്‍കൈയ്യെടുത്ത് കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി വാങ്ങി നല്‍കി. കണ്ടക്ടറായി ജോലി ചെയ്യുമ്‌ബോഴും ശിവാജി റാവു നാടകങ്ങളില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്‌സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളില്‍ വന്നു. വെള്ളിത്തിരയില്‍ മുഖം കാണിക്കുക എന്ന മോഹം ഉള്ളില്‍ കൊണ്ടു നടന്ന ശിവാജിയെ ഇതിനപേക്ഷിക്കുവാന്‍ സുഹൃത്തായ രാജ് ബഹാദൂര്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു. 1973-ല്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ശിവാജിക്ക് രണ്ടു വര്‍ഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂര്‍ ശ്രദ്ധിച്ചിരുന്നു.

1975-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. ബാലചന്ദറിനെയാണ് രജനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജം പകര്‍ന്ന സംവിധായകന്‍ എസ്.പി. മുത്തുരാമനാണ്. മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി(1977) എന്ന ചിത്രത്തിലെ വേഷം രജനിയെ ശ്രദ്ധേയനാക്കി.

ജെ. മഹേന്ദ്രന്‍ സംവിധാനം ചെയ്ത മുള്ളും മലരും(1978) തമിഴ് സിനിമയില്‍ രജനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്റെ ആറിലിരുന്ത് അറുപതുവരെ (1977) ഈ നടന്റെ പ്രതിഛായക്ക് മാറ്റുകൂട്ടി. എഴുപതുകളുടെ അവസാന ഘട്ടത്തില്‍ കമലഹാസന്‍ നായകനായ ചിത്രങ്ങളില്‍ വില്ലന്‍ വേഷമായിരുന്നു രജനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറു വയതിനിലെ, അവര്‍ഗള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

1980-കളാണ് രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടമെന്ന് പറയാം. രജനി അഭിനയം നിര്‍ത്തുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചന്‍ നായകനായ ഡോണ്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.

നായകന്‍ എന്ന നിലയില്‍ തമിഴകം അംഗീകരിച്ച രജനിയുടെ ഹിറ്റ് ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാന്‍ മഹാന്‍ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനശാലകളില്‍ പുതിയ ചരിത്രം കുറിച്ചു. കെ. ബാലചന്ദര്‍ സ്വയം നിര്‍മിച്ച നെട്രികന്‍ മറ്റൊരു നാഴികക്കല്ലായി. അമിതാഭ് ബച്ചന്‍ ചിത്രങ്ങളുടെ റീമേക്കുകളാണ് ഈ കാലഘട്ടത്തില്‍ രജനിയുടെ വളര്‍ച്ചക്ക് കരുത്തായത്.

ഖുദ്-ദാര്‍, നമക് ഹലാല്‍, ലവാരീസ്, ത്രിശൂല്‍, കസ്‌മേ വാദേ തുടങ്ങിയ ബച്ചന്‍ ചിത്രങ്ങള്‍ പഠിക്കാത്തവന്‍, വേലൈക്കാരന്‍, പണക്കാരന്‍, മിസ്റ്റര്‍ ഭരത്, ധര്‍മത്തിന്‍ തലൈവന്‍ തുടങ്ങിയ പേരുകളില്‍ തമിഴില്‍ പുറത്തിറങ്ങി.

രജനിയുടെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. തൊണ്ണൂറുകളില്‍ മന്നന്‍, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഉത്സവമായി. 1993-ല്‍ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി താന്‍ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 1995-ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനില്‍ ജനപ്രിയനായി. ഏറെ വിദേശ ആരാധകരുള്ള ഇന്ത്യന്‍ ചലച്ചിത്രതാരങ്ങളില്‍ മുന്‍നിരയിലാണ് രജനി. 2007-ല്‍ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി.

രജനിയുടെ സ്വന്തം ചിത്രം എന്നു വിശേഷിപ്പിച്ച ബാബാ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നു വീണപ്പോള്‍ വിതരണക്കാര്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് രജനി ഇന്ത്യയിലെ മറ്റുതാരങ്ങള്‍ക്കു മാതൃകയായി.

തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍ രജനി അഭിനയിച്ചിട്ടുണ്ട്. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐ.വി. ശശി ചിത്രത്തില്‍ കമല്‍ഹാസനൊപ്പം കമറുദ്ദീന്‍ എന്ന വില്ലനായി അഭിനയിച്ചു. അതുപോലെ ഗര്‍ജ്ജനം എന്ന മലയാള ചിത്രത്തിലും നായകവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ധാ കാനൂന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രജനിക്ക് പക്ഷേ അവിടെ ചുവടുറപ്പിക്കാനായില്ല. 1988-ല്‍ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടു.

പുരസ്‌കാരങ്ങള്‍
ഏറ്റവും മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്(1984)
തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ് (1984)
തമിഴ്നാട് സര്‍ക്കാരിന്റെ എം.ജി.ആര്‍ അവാര്‍ഡ് (1989)
നടിഗര്‍ സംഘത്തിന്റെ കലൈചെല്‍വം അവാര്‍ഡ് (1995)
ഇന്ത്യന്‍ സര്‍ക്കാരിന്റെ പത്മഭൂഷണ്‍ അവാര്‍ഡ് (2000)
മഹാരാഷ്ട്ര സര്‍ക്കാരിന്റെ രാജ്കപൂര്‍ അവാര്‍ഡ് (2007)
ഇന്ത്യന്‍ സര്‍ക്കാരിന്റെ പത്മവിഭൂഷണ്‍ അവാര്‍ഡ് (2016)

ഏഷ്യാ വീക്ക് മാഗസിനും ഫോര്‍ബ്‌സ് ഇന്ത്യയും അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി അറിയിച്ചു. 2010ല്‍ എന്‍ ഡി ടി വിയുടെ എന്റര്‍റ്റെയ്‌നര്‍ ഓഫ് ദ ഡെക്കേഡ് അവാര്‍ഡും രജനികാന്തിനെ തേടിയെത്തി. 2014ലെ ഗോവയില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്‍ഡ്യ ചടങ്ങില്‍ വെച്ച് ഇന്‍ഡ്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.

1995ല്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ സന്നദ്ധനാണെന്ന് രജനി പ്രഖ്യാപിച്ചു.രജനിയുടെ പിന്തുണയുണ്ടെങ്കില്‍ കോണ്‍ഗ്രസിന് 130 സീറ്റ്വരെ ലഭിക്കുമെന്ന് കുമുദം മാസികയുടെ അഭിപ്രായ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. 1996ല്‍ കോണ്‍ഗ്രസ് എ.ഐ.എ.ഡി.എം.കെയുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ രജനി ഡി.എം.കെ-ടി.എം.സി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ സൈക്കിള്‍ ആയിരുന്നു ടി.എം.സിയുടെ ചിഹ്നം. അണ്ണാമലൈ എന്ന ചിത്രത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന രജനികാന്തിന്റെ ചിത്രമാണ് പാര്‍ട്ടി പോസ്റ്ററുകളില്‍ ഉപയോഗിച്ചത്. എ.ഐ.എ.ഡി.എം.കെ അധികാരത്തിലെത്തിയാല്‍ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെന്ന് രജനി പ്രഖ്യാപിച്ചു. 1998ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും രജനി ഡി.എം.കെ-ടി.എം.സി മുന്നണിക്കൊപ്പമായിരുന്നു. കോയമ്ബത്തൂര്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഐ.ഐ.എ.ഡി.എം.കെ-ബി.ജെ.പി മുന്നണി ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു. 2002ല്‍ കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് രജനികാന്ത് ഉപവാസ സമരം നടത്തി. നദീ ബന്ധന പദ്ധതിക്ക് ഒരു കോടി രൂപ നല്‍കാന്‍ തയാറാണെന്ന് പ്രഖ്യാപിച്ച താരരാജാവ് പ്രധാനമന്ത്രി എ.ബി. വാജ്പേയിയെ കണ്ട് നദീ-ബന്ധന പദ്ധതിക്ക് പിന്തുണ അറിയിച്ചു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രജനി ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. രജനിയുടെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. 2017 രജനികാന്ത് ബി ജെ പിയില്‍ ചേര്‍ന്നേക്കും എന്ന വാര്‍ത്ത നിരവധി രാഷ്ട്രീയ പ്രതികരണങ്ങള്‍ക്ക് വഴി തെളിച്ചു. അണ്ണാ ഡി എം കെ മന്ത്രിമാരായ വേലുമണി സെല്ലുര്‍ കെ രാജു എന്നിവര്‍ രജനിമാങ്കത്തിന്റെ രാഷ്ട്രീയപ്രവേശനം ശരത് കുമാറിന്റെയും വിജയകാന്തിന്റെയും രാഷ്ട്രീയ ഭാവിയുമായി താരതമ്യം ചെയ്യുകയുണ്ടായി.

1981 ഫെബ്രുവരി 26ന് രജനികാന്ത് ലതയെ വിവാഹം ചെയ്തു. ഇവര്‍ക്ക് രണ്ടു മക്കള്‍-ഐശ്വര്യ, സൗന്ദര്യ. ആശ്രം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ പ്രിന്‍സിപ്പലാണ് ലത. യുവ നടന്‍ ധനുഷ് ആണ് ഐശ്വര്യയെ വിവാഹം ചെയ്തിരിക്കുന്നത്.
പ്രധാനമായും തമിഴ് ചലചിത്രങ്ങളിലാണ് ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇദ്ദേഹത്തിന് 2000-ലെ പത്മഭൂഷണ്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

ഇന്ന് തന്റെ പുതിയ ചിത്രം പേട്ടയുടെ പോസ്റ്റര്‍ പുറത്തിറങ്ങുമ്പോള്‍ പകരക്കാരില്ലാതെ രജനിയുടെ ചരിത്രം  തുടരുകയാണ്…