കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാളസിനിമയാണ്; ദീപ നിശാന്ത്

കഴിഞ്ഞ ദിവസമാണ് ഉറൂബിന്റെ പ്രശസ്ത നോവലായ രാച്ചിയമ്മ സിനിമയാവുന്ന വിവരവും നടി പാര്‍വതി തിരുവോത്ത് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ രാച്ചിയമ്മയായി എത്തുന്ന വിവരവും അനൗണ്‍സ് ചെയ്തത്. രാച്ചിയമ്മയുടെ ലുക്കില്‍ പാര്‍വതിയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ രാച്ചിയമ്മയും പാര്‍വതിയുടെ ലുക്കും തമ്മിലുള്ള വ്യത്യാസവുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്. നോവലില്‍ വായിച്ച രാച്ചിയമ്മയുടേതല്ല പാര്‍വതിയുടെ ലുക്കെന്നും കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാള സിനിമയാണെന്നും ദീപ നിഷാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ദീപ നിഷാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

ഉറൂബിന്റെ രാച്ചിയമ്മയായി പാര്‍വ്വതിയെത്തുന്നു.സന്തോഷമുള്ള വാര്‍ത്ത ..കരുത്തുള്ള പെണ്ണിനെ അവതരിപ്പിക്കാന്‍ കരുത്തുള്ള പെണ്ണു തന്നെ വരട്ടെ..എന്നാലും ഈ ചിത്രം കണ്ടപ്പോള്‍ ഒരു സങ്കടം..

‘കരിങ്കല്‍പ്രതിമപോലുള്ള ശരീരം’ എന്ന് കൃത്യമായി ഉറൂബ് എഴുതിവെച്ച കഥാപാത്രമാണ് രാച്ചിയമ്മ. ‘ടോര്‍ച്ചടിക്കും പോലുള്ള ഇടിമിന്നല്‍ച്ചിരിയുള്ള’ പെണ്ണാണ്. ‘കറുത്തു നീണ്ട വിരല്‍ത്തുമ്പുകളില്‍ അമ്പിളിത്തുണ്ടുകള്‍ പോലുള്ള ‘ നഖങ്ങളോടുകൂടിയ പെണ്ണാണ്. ഇരുട്ടത്ത് കൈയും വീശി കുതിച്ചു നടന്നു വരുമ്പോള്‍ രാച്ചിയമ്മയെ കണ്ടറിയാന്‍ പറ്റില്ല കേട്ടറിയാനേ പറ്റൂ എന്ന ഉറൂബിന്റെ വരികളിലൊക്കെ അവളുടെ നിറത്തെപ്പറ്റിയുള്ള കൃത്യമായ സൂചനകളുണ്ട്. കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാളസിനിമയാണ്! ആ രൂപത്തിലേക്ക് പാര്‍വ്വതിയെ കൊണ്ടുവരാന്‍ വലിയ പ്രയാസമൊന്നും കാണില്ല. രാച്ചിയമ്മയ്ക്കായി കാത്തിരിക്കുന്നു എന്നാണ്.

ഛായാഗ്രാഹകന്‍ വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1969 ല്‍ പ്രസിദ്ധീകരിച്ച ചെറുകഥയാണിത്. ആസിഫ് അലിയാണ് നായകന്‍. വേണു തന്നെയാണ് തിരക്കഥയെഴുതിരിക്കുന്നത്. സോന നായരെ നായികയാക്കി ഈ ചെറുകഥ ദൂരദര്‍ശന്‍ നേരത്തെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.