“പത്തുവർഷമായി സിനിമാ മേഖലയ്ക്കുവേണ്ടി സർക്കാർ ഒരു ചുക്കും ചെയ്‌തിട്ടില്ല, കോൺക്ലേവ് നടത്തിയത് കണ്ണിൽപ്പൊടിയിടാൻ”; ജി. സുരേഷ് കുമാർ

','

' ); } ?>

കഴിഞ്ഞ പത്തുവർഷമായി സിനിമാ മേഖലയ്ക്കുവേണ്ടി സർക്കാർ ഒരു ചുക്കും ചെയ്‌തിട്ടില്ലെന്ന് വിമർശിച്ച് നിർമാതാവ് ജി. സുരേഷ് കുമാർ. സിനിമാ മേഖലയെ സർക്കാർ കറവപ്പശുവായാണ് കാണുന്നതെന്നും, കോൺക്ലേവ് നടത്തിയത് കണ്ണിൽപ്പൊടിയിടാനാണെന്നും സുരേഷ് കുമാർ പറഞ്ഞു. സിനിമാ സംഘടനകളുടെ പ്രതിനിധികളുടെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിനോദ നികുതിയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി. ഇടയ്ക്ക് നിർത്തലാക്കിയിട്ട് വീണ്ടും കൊണ്ടുവന്നു. സിനിമാ മേഖലയെ കറവപ്പശുവായിട്ടാണ് സർക്കാർ കണക്കാക്കുന്നത്. കിട്ടുന്നതെല്ലാം അങ്ങോട്ട് എടുക്കുന്നു. തിരിച്ചൊന്നും തരുന്നില്ല.’ സുരേഷ് കുമാർ കുറ്റപ്പെടുത്തി.

‘ഓരോ സംസ്ഥാനങ്ങളും കോടിക്കണക്കിന് രൂപയാണ് സബ്‌സിഡി നൽകുന്നത്. ഇവിടെ തരുന്ന അഞ്ചുലക്ഷം രൂപ മൂക്കിൽപ്പൊടി വാങ്ങിക്കാൻ തികയില്ല. എന്തൊരു കഷ്ട‌മാണെന്ന് ആലോചിച്ചു നോക്കൂ. സിനിമാ ഇൻഡസ്ട്രിക്കുവേണ്ടി കഴിഞ്ഞ പത്തുകൊല്ലം സർക്കാർ ഒരു ചുക്കും ചെയ്തിട്ടില്ല. കോൺക്ലേവ് നടത്തി. എന്തൊക്കെയോ സംഭവിക്കുമെന്ന് ഞങ്ങൾ വിചാരിച്ചു. വെറും കണ്ണിൽപ്പൊടിയിടുന്നതല്ലാതെ വേറൊന്നും നടന്നിട്ടില്ല.’ സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

നിർമാതാക്കളുടെ സംഘടനാ പ്രസിഡന്റ് ബി. രാകേഷ്, അമ്മ ജനറൽ സെക്രട്ടറിയും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സണുമായ കുക്കൂ പരമേശ്വരൻ ഉൾപ്പെടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 21-ന് സിനിമാ സംഘടനകൾ സൂചനാ സമരം നടത്തുന്നുണ്ട്. അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഫിലിം ചേംബർ എന്നിവർ സംയുക്തമായാണ് സമരം. ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും തിയേറ്ററുകൾ അടച്ചിടുകയുംചെയ്യും.

സിനിമ മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടനകളുടെ ആവശ്യം. നിലവിലുള്ള ജിഎസ്ടിക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന വിനോദ നികുതി പൂർണ്ണമായും പിൻവലിക്കണം. വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നതിനാൽ തിയറ്ററുകൾക്ക് പ്രത്യേക വൈദ്യുതി താരിഫ് അനുവദിക്കണം. എന്നിങ്ങനെയാണ് സിനിമാ സംഘടനകളുടെ ആവശ്യം.