
ജെ.സി. ഡാനിയേലിന്റെ പേരിൽ പുതിയ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നടൻ പൃഥ്വിരാജ്. സർക്കാരിന്റെ ഈ തീരുമാനം ഏറെ സന്തോഷവും അഭിമാനവും നൽകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താരം പ്രഖ്യാപനത്തോടുള്ള പ്രതികരണം പങ്കുവെച്ചത്. മലയാള സിനിമയുടെ പിതാവിനോടുള്ള ആദരവായി ഈ തീരുമാനത്തെ കാണുന്നുവെന്നും അദ്ദേഹം കുറിച്ചു.
”മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ജെ.സി.ഡാനിയേലിന്റെ പേരില്‍ കൊച്ചിയില്‍ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ വാക്ക് ‘സെല്ലുലോയ്ഡി’നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയില്‍ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നു.” പൃഥ്വിരാജ് പറഞ്ഞു.
”ആന്റി പൈറസി സെല്‍ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്‌ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുള്‍പ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സര്‍ക്കാരിനും മുഖ്യമന്ത്രി വ്രി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി.” പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
നടൻ മോഹൻലാലും ബജറ്റിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നല്‍കുന്നതിനൊപ്പം, സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശ്ശൂരില്‍ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും സലിം കുമാറിന്റെ ഓര്‍മയ്ക്കായി കൊച്ചിയില്‍ സ്മാരകം നിര്‍മിക്കുമെന്നും പ്രഖ്യാപനമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി പൈറസി സെല്‍ തുടങ്ങിയവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.