മധുരരാജയുടെ സ്വീകാര്യതയെ ചോദ്യം ചെയ്ത മാധ്യമപ്പ്രവര്‍ത്തകന് മമ്മൂട്ടിയുടെ കിടിലന്‍ മറുപടി… ഇഷ്ടമായെന്ന് പൃഥ്വി…

‘മധുരരാജ’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഈയിടെ നടത്തിയ പത്രസമ്മേളനത്തിനിടെ നടന്‍ മമ്മൂട്ടി ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഏറെ നാളായി ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് ലോഞ്ച് ചെയ്യാനിരിക്കെ പ്രമോഷന് വേണ്ടി അണിയറപ്രവര്‍ത്തകര്‍ സംഘിടിപ്പിച്ച ചടങ്ങില്‍ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ‘പോക്കിരിരാജ’ (2009) എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രമാണ് ‘മധുരരാജ’. അന്ന് ഒരു മാസ്സ് എന്റര്‍റ്റെയ്‌നറായി പുറത്തിറങ്ങിയ ചിത്രം ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗവുമായെത്തുമ്പോള്‍ പ്രേക്ഷകര്‍ ചിത്രം സ്വീകരിക്കുമോയെന്നും പ്രേക്ഷകരുതെ ആസ്വാദന നിലവാരം അത്രക്ക് കുറഞ്ഞ് പോയോ എന്നുമാണ് മാധ്യമപ്രവര്‍ത്തകന്‍ മമ്മൂട്ടിയോട് ചോദിച്ചത്. എന്നാല്‍ അപ്പോള്‍ തന്നെ തക്കതായ മറുപടിയും മമ്മൂട്ടി അദ്ദേഹത്തിന് നല്‍കി. അവഞ്ചേഴ്‌സ് പോലുള്ള വിദേശ കൊമേര്‍ഷ്യല്‍ ഫ്രാന്‍ചൈസുകള്‍ ഇപ്പോള്‍ 14ാമത്തെ ചിത്രവുമായെത്തിയപ്പോള്‍ അതു ഒന്നും നോക്കാതെ കാണുന്ന താങ്കള്‍ എന്നോട് ഇതെങ്ങനെ ചോദിക്കുന്നുവെന്നായിരുന്ന മമ്മൂട്ടിയുടെ മറുചോദ്യം.

മമ്മൂട്ടിയുടെ ഈ രസകരമായ മറുപടി സോഷ്യല്‍ മീഡിയ വഴി രസകരമായ ഒരു ട്രോള്‍ രൂപത്തില്‍ വന്നപ്പോള്‍ അത് നടനും സംവിധായകനുമായ പൃഥ്വിരാജിനും ഏറെ ഇഷ്ടപ്പെട്ടിരിക്കുകയാണ്. ട്രോള്‍ തന്റെ പേജിലൂടെ പങ്കുവെച്ച താരം പിന്നീട് ഇഷ്ടപ്പെട്ടുവെന്ന് കുറിച്ചു. ”രാജ 2 പോലെയുളള ഒരു സിനിമയുടെ ആവശ്യകതയുണ്ടോ?” എന്ന ചോദ്യത്തിനാണ് മമ്മൂട്ടി മറുപടിയായി ’14 തവണ എടുത്ത അവഞ്ചേഴ്‌സിന് ഒരു കുഴപ്പോം ഇല്ല. നമ്മളൊരു പാവം രാജ 2 എടുത്തപ്പോ…’ എന്നാണ് ട്രോളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പൃഥ്വി ട്രോള്‍ പങ്കുവച്ചത്.

അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാലുനായികമാര്‍ ചിത്രത്തിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്കും ഈ നാലു നായികമാര്‍ക്കും പുറമേ നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, തെസ്നി ഖാന്‍, പ്രിയങ്ക, ധര്‍മജന്‍ , ബിജു കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി വലിയൊരു താരനിര തന്നെ ‘മധുരരാജ’യ്ക്ക് വേണ്ടി അണിനിരക്കുന്നുണ്ട്. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സാണ് ‘മധുരരാജ’യുടെ മറ്റൊരു ആകര്‍ഷണം. 116 ദിവസം നീണ്ടു നിന്ന ഷെഡ്യൂളായിരുന്നു ചിത്രത്തിന്റേത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണവും ‘മധുരരാജ’ സ്വന്തമാക്കുകയാണ്.

‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നത്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നു എന്നതും ‘മധുരരാജ’യുടെ പ്രത്യേകതയാണ്. ഉദയകൃഷ്ണയാണ് ‘മധുരരാജ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘പോക്കിരിരാജ’യുടെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയും സിബി കെ.തോമസും ചേര്‍ന്നായിരുന്നു. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. കലാ സംവിധാനം ജോസഫ് നെല്ലിക്കലും സൗണ്ട് ഡിസൈന്‍ പി.എം.സതീഷും നിര്‍വ്വഹിക്കും.