കടലില്‍ വീണ തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍

കടലില്‍ വീണ തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ചെന്നൈയിലെ വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കടലില്‍ അകപ്പെട്ട നായയെ നീന്തിച്ചെന്ന് രക്ഷിക്കുന്ന പ്രണവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് നടന്ന സംഭവമാണിതെന്നാണ് സൂചന.

രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ നടുക്കടലില്‍ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോടടുക്കുമ്പോഴാണ് കയ്യിലൊരു നായയുണ്ടെന്ന് തിരിച്ചറിയുന്നത്. തീരത്ത് കാത്തുനിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ സുരക്ഷിതമായി കരയിലെത്തിക്കുന്നു. രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കള്‍ക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു പോകുന്ന പ്രണവിനെയും കാണാം.

നടന്‍ മോഹന്‍ലാലിന്റെ മകനാണ് പ്രണവ്. 2002-ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഒരു അതിഥി താരമായും പ്രണവ് അഭിനയിച്ചിട്ടുണ്ട്.ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ ആദ്യമായി സഹസംവിധായകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ജിത്തുവിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനായി.ഇരുപത്തിയൊന്നാം നൂറ്റാണ്ട് താരത്തിന്റെ പുരത്തിറങ്ങിയ ചിത്രം .നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൃദയം.അതുപോല പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ എന്നിവയാണ് പ്രണവിന്റെ പുറത്തിറങ്ങാനുളള ചിത്രങ്ങള്‍.

വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം.ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു.പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ദര്‍ശന വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പറയുന്നത് അവരുടെ ജീവിതമല്ലെന്നും മറിച്ച് തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു.